കോട്ടയം: മഹാപ്രളയം കേരളത്തിലെ ചെറുകിട വ്യവസായ മേഖലയ്ക്കു കനത്ത നാശനഷ്ടമുണ്ടാക്കിയതിനാൽ ബാങ്ക് വായ്പകൾക്കും പലിശ അടവിനും ആറു മാസത്തെയെങ്കിലും മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലെ ജിഎസ്ടി അടവിനു നവംബർ വരെ സമയം അനുവദിക്കണമെന്നും ചെറുകിട വ്യവസായ ഉത്പന്നങ്ങൾക്ക് ജിഎസ്ടി നിരക്കുകൾ അഞ്ചു ശതമാനമായി കുറയ്ക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രവർത്തന മൂലധനം ആവശ്യമുള്ള യൂണിറ്റുകൾക്ക് താത്കാലിക വായ്പ സംവിധാനം അനുവദിച്ചു നല്കണമെന്നും യൂണിറ്റുകളുടെ സംരക്ഷണത്തിനു പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
മഹാപ്രളയത്തെത്തുടർന്നു ചെറുകിട വ്യവസായമേഖല പൂർണമായും തകർന്നിരിക്കുകയാണ്. കഴിഞ്ഞ 30 ദിവസമായി ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സാധിച്ചിട്ടില്ല. വ്യാപാരസ്ഥാനപങ്ങളിലേക്ക് വെള്ളം ഇരച്ചു കയറിയതിനാൽ ഉത്പന്നങ്ങളും സാധന സാമഗ്രികളും നഷ്ടമായിരിക്കുകയാണ്. മെഷിനറികൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് അസോസിയേഷൻ അഞ്ചു ലക്ഷം രൂപയും പോഷക സംഘടനകൾ വെവ്വേറെ തുകകളും നല്കിയതായും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് സി.കെ. ബേബി, സെക്രട്ടറി കെ.സി. സെൽവരാജ്, പി.സി. രാരിച്ചൻ, കെ.ജെ. തോമസ്, എസ്. ബാബു രാജ്, സേവ്യർ തോമസ്, കെ. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യം
11:06 PM Aug 20, 2018 | Deepika.com