ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കാബിനറ്റിലെ 12 പേർ മുഷാറഫിന്റെ ഗവൺമെന്റിൽ മന്ത്രിപദം വഹിച്ചവർ. 16 മന്ത്രിമാരും അഞ്ച് ഉപദേഷ്ടാക്കളുമുൾപ്പെടുന്ന 21 അംഗ കാബിനറ്റാണ് ഇമ്രാൻ രൂപീകരിച്ചതെന്നു പിടിഐ വക്താവ് ഫവാദ് ചൗധരി അറിയിച്ചു. ഇവരുടെ സത്യപ്രതിജ്ഞ ഇന്നു നടക്കും.
പുതിയ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായി നിയമിക്കപ്പെട്ട ഷാ മുഹമ്മദ് ഖുറേഷി 2008ൽ മുംബൈ ഭീകരാക്രമണം നടക്കുന്പോൾ പിപിപി സർക്കാരിൽ മന്ത്രിയായിരുന്നു. മുംബൈ ആക്രമണം നടക്കുന്പോൾ ഖുറേഷി ഡൽഹിയിലുണ്ടായിരുന്നു. ഖൈബർപക്തൂൺഹ്വാ പ്രവിശ്യയിലെ മുൻ മുഖ്യമന്ത്രി പർവേസ് ഖട്ടക്കിനെ പ്രതിരോധമന്ത്രിയായും അസദ് ഉമറിനെ ധനമന്ത്രിയായും നിയമിച്ചു. കാബിനറ്റിലെ 12 പേർ മുഷാറഫിന്റെ സർക്കാരിൽ സേവനം അനുഷ്ഠിച്ചവരാണെന്ന് ദ ന്യൂസ് റിപ്പോർട്ടു ചെയ്തു. മുഷാറഫിന്റെ മുൻവക്താവ്, അദ്ദേഹത്തിന്റെ അറ്റോർണി തുടങ്ങിയവരും ഇമ്രാന്റെ കാബിനറ്റിൽ ഇടംപിടിച്ചു. ഖട്ടക്കും ഖുറേഷിയും ഉൾപ്പെടെ അഞ്ചുപേർ പിപിപി സർക്കാരിൽ മന്ത്രിമാരായിരുന്നു.
ഷിരീൻ മസാരി, സുബൈദ ജലാൽ, ഫെഹ്മിദ മിർസാ എന്നിവരാണ് വനിതാ മന്ത്രിമാർ. ഉപദേഷ്ടാക്കളുടെ പട്ടികയിൽ മുൻബാങ്കർ ഇഷ്റത് ഹുസൈൻ, ബിസിനസുകാരനായ അബ്ദുൾ റസാക്ക് ദാവൂദ്, ബാബർ അവാൻ എന്നിവരും ഉൾപ്പെടുന്നു.
മുഷാറഫിന്റെ 12 മന്ത്രിമാർ ഇമ്രാന്റെ കാബിനറ്റിൽ
12:35 AM Aug 20, 2018 | Deepika.com