കൊണ്ടോട്ടി (കോഴിക്കോട്): നിപ്പാ വൈറസിനു പിറകെയെത്തിയ കാലവർഷക്കെടുതി കാരണം കേരളത്തിൽ നിന്നു ഗൾഫിലേക്കുള്ള ബക്രീദ്, ഓണം കാർഗോ കയറ്റുമതിയിൽ ലക്ഷങ്ങളുടെ ഇടിവ്. നെടുമ്പാശേരി വിമാനത്താവളം അടച്ചതും കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഉത്പന്നങ്ങൾ മതിയായ രീതിയിൽ എത്തിക്കാൻ കഴിയാത്തതുമാണ് ഗൾഫിലേക്കുളള കയറ്റുമതിയെ ബാധിച്ചത്.
വർഷത്തിൽ ഏറ്റവും കൂടുതൽ പഴം, പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നതു ഓണം സീസണിലാണ്. മേയ് 28 മുതലാണ് നിപ്പാ വൈറസ് കാരണം ഗൾഫിലേക്കുള്ള കാർഗോ കയറ്റുമതി പൂർണമായും നിലച്ചിരുന്നത്. ജൂലൈ രണ്ടാംവാരത്തോടെ പുനരാരംഭിച്ചു. ഇതിനിടയിലാണ് ഒരാഴ്ചയായുള്ള ശക്തമായ മഴ കാർഗോ കയറ്റുമതിക്കും തിരിച്ചടിയായത്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നു ലോറികളിൽ സാധനങ്ങൾ എത്തിക്കാൻ കഴിയാത്തതും കേരളത്തിലെ കാർഷിക ഉത്പന്നങ്ങൾ ലഭ്യമല്ലാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തിരുന്ന നെടുമ്പാശേരി വിമാനത്താവളം അടച്ചതും കരിപ്പൂരിൽ വലിയ വിമാനങ്ങളില്ലാത്തതും കനത്ത ആഘാതമായി.
കേരളത്തിൽ നിന്നു ഗൾഫിലേക്കു മൂന്നു വിമാനത്താവളങ്ങളിൽ നിന്ന് നിലവിൽ ശരാശരി 125 ടണ് പഴം-പച്ചക്കറി കയറ്റുമതി ചെയ്യുന്നുണ്ട്. ഓണ സീസണിൽ ഗൾഫിൽ ആവശ്യക്കാരേറുന്നതോടെ 200-മുതൽ 225 ടണ്ആയി ഉയരും.
യുഎഇയിലേക്കാണ് കൂടുതൽ കാർഗോ കയറ്റി അയയ്ക്കുന്നത്. ബഹറിൻ, സൗദി, കുവൈറ്റ്, ദോഹ എന്നിവിടങ്ങളിലേക്കും കയറ്റുമതിയുണ്ട്. കേരളത്തിലെ കയറ്റുമതി ഏജന്റുമാർ, വിമാന ക്കന്പനികൾ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെഎസ്ഐഇ)തുടങ്ങിയവയ്ക്കാണ് ഇതുമൂലം നഷ്ടമേറെയുളളത്. കൊച്ചി വിമാനത്താവളം അടച്ചുവെങ്കിലും കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവീസ് ആരംഭിച്ചിരുന്നെങ്കിൽ കാർഗോ വിമാനങ്ങൾ എത്തിച്ച് പരിഹാരം കാണാമായിരുന്നു.
പ്രളയം: ഗൾഫിലേക്കുള്ള ഓണം-ബക്രീദ് കാർഗോ കയറ്റുമതിയിൽ ഇടിവ്
12:35 AM Aug 20, 2018 | Deepika.com