ജനീവ: നൊബേൽ സമാധാന പുരസ്കാര ജേതാവും യുഎന്നിന്റെ മുൻ സെക്രട്ടറി ജനറലുമായ കോഫി അന്നൻ(80) അന്തരിച്ചു. ഘാനാ സ്വദേശിയായ അന്നന്റെ അന്ത്യം സ്വിറ്റ്സർലൻഡിലെ ബേണിലുള്ള ആശുപത്രിയിലായിരുന്നുവെന്നു ജനീവയിൽ കോഫി അന്നൻ ഫൗണ്ടേഷൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. ഭാര്യ നാനിയും മക്കളായ അമാ, കോജോ, നീന എന്നിവരും അന്ത്യസമയത്ത് സമീപത്തുണ്ടായിരുന്നു.
1997-2006 കാലഘട്ടത്തിൽ രണ്ടു തവണ യുഎൻ സെക്രട്ടറി ജനറൽ പദം വഹിച്ച അന്നൻ, ജനീവയിലും തുടർന്ന് സ്വിറ്റ്സർലൻഡിലെ ഗ്രാമത്തിലുമാണ് ശിഷ്ടജീവിതം നയിച്ചത്.
ഘാനയിലെ കുമാസി നഗരത്തിൽ 1938ലാണ് അന്നന്റെ ജനനം. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ ഗവർണറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഘാന, സ്വിറ്റ്സർലൻഡ്, യുഎസ് എന്നിവിടങ്ങളിലായിരുന്നു കോഫി അന്നന്റെ വിദ്യാഭ്യാസം. 24-ാമത്തെ വയസിൽ യുഎന്നിൽ സ്റ്റാഫായി ചേർന്ന അദ്ദേഹം പടിപടിയായി ഉയർന്ന് സെക്രട്ടറി ജനറൽ പദത്തിലെത്തി. സബ് സഹാറൻ ആഫ്രിക്കയിൽ നിന്ന് ഈ പദവിയിലെത്തിയ പ്രഥമ വ്യക്തിയാണ്. 2001ൽ യുഎന്നിനും കോഫി അന്നനും സംയുക്തമായി നൊബേൽ പുരസ്കാരം ലഭിച്ചു. യുഎന്നിലെ ഏറ്റവും മികവുള്ള സെക്രട്ടറി ജനറലെന്നാണ് നൊബേൽ കമ്മിറ്റി ചെയർമാൻ ഗുന്നർ ബെർജ് അന്നനെ വിശേഷിപ്പിച്ചത്.
നയതന്ത്ര വിദഗ്ധനായിരുന്നെങ്കിലും ആവശ്യമുള്ളപ്പോൾ കാര്യങ്ങൾ തുറന്നു പറയുന്നതിനും അന്നൻ മടിച്ചില്ല. ഇറാക്കിൽ ആക്രമണം നടത്തിയതു യുഎൻ ചാർട്ടറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിനെ കുറ്റപ്പെടുത്താനും അന്നൻ മടിച്ചില്ല. ഇറാക്ക് ആക്രമണം തടയാൻ അന്നൻ ഏറെ ശ്രമിച്ചിരുന്നു. റിട്ടയർമെന്റിനു ശേഷവും അന്നൻ പൊതുരംഗത്തു തുടർന്നു. കെനിയയിൽ പ്രതിപക്ഷവും സർക്കാരും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ മധ്യസ്ഥശ്രമം നടത്തി. ഇതിനു പുറമേ പല സർക്കാരിതര സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. സിറിയയിലെ പ്രത്യേക ദൂതനായി 2013ഫെബ്രുവരിയിൽ നിയമിക്കപ്പെട്ടെങ്കിലും വെടിനിർത്തലിനുള്ള കൂടിയാലോചനകൾ ഫലപ്രദമാവാത്തതിനേത്തുടർന്ന് ആറുമാസത്തിനകം പദവി ഒഴിഞ്ഞു.
യൂണിവേഴ്സിറ്റി ഓഫ് ഘാനയുടെ ചാൻസലർ, കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഫെലോ, സിംഗപ്പൂരിലെ ലീക്വാൻയൂ സ്കൂൾ ഓഫ് പബ്ലിക് പോളിസിയുടെ പ്രഫസർ തുടങ്ങിയ പദവികളും വഹിച്ചു.
അന്നന്റെ നിര്യാണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അനുശോചിച്ചു.
കോഫി അന്നൻ അന്തരിച്ചു
09:22 PM Aug 18, 2018 | Deepika.com