കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ബുധനാഴ്ച ട്യൂഷൻ സെന്ററിലെ ക്ലാസ്മുറിയിൽ ചാവേർ ഭടൻ നടത്തിയ സ്ഫോടനത്തിൽ 48 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ അറുപതിലധികമാണെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളിൽ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയ്ക്കുള്ള ക്ലാസ് നടക്കുന്പോൾ ചാവേർ ഭടൻ ക്ലാസ്മുറിയിൽ എത്തി സ്ഫോടനം നടത്തുകയായിരുന്നു. പതിനാറിനും പത്തൊന്പതിനും ഇടയിലുള്ള വിദ്യാർഥികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്നു. അറുപതിലധികം പേർക്കു പരിക്കേറ്റു. കാബൂളിലെ ഷിയാ ഭൂരിപക്ഷ മേഖലയിലായിരുന്നു ആക്രമണം. ആക്രമണസമയത്ത് ക്ലാസിൽ നൂറോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. വിദ്യാർഥികളുടെ ചിതറിക്കിടക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ ഭീകരമായ കാഴ്ചയാണെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ബുധനാഴ്ചതന്നെ വടക്കൻ അഫ്ഗാനിസ്ഥാനിലെ ബാഗ്ലാം പ്രവിശ്യയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ 35 പട്ടാളക്കാരും ഒന്പതു പോലീസുകാരും കൊല്ലപ്പെട്ടു. ട്യൂഷൻ സെന്റർ ആക്രമണത്തിന്റെ നടുക്കം വിട്ടുമാറുംമുന്പ് കാബൂളിലെ ഇന്റ ലിജൻസ് അക്കാദമിയുടെ നേർക്ക് ഇന്നലെ ഭീകരർ ആക്രമണം നടത്തി.അക്കാദമിക്കു സമീപമുള്ള കെട്ടിടത്തിൽ ഒളിച്ചുകടന്ന തോക്കുധാരികൾ വെടിവയ്പു തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.
കാബൂളിലെ ക്ലാസ്മുറിയിൽ ചാവേർ ആക്രമണം; 48 മരണം
01:10 AM Aug 17, 2018 | Deepika.com