ന്യൂയോർക്ക്: ഭാര്യയുമായി വഴക്കിട്ട പൈലറ്റ് വിമാനം പറത്തി വീട്ടിൽ ഇടിച്ചിറക്കി. ഭർത്താവു മരിച്ചു. വീട്ടിലുണ്ടായിരുന്ന ഭാര്യയും കുഞ്ഞും രക്ഷപ്പെട്ടു. യുഎസിലെ യൂട്ടായിലാണു സംഭവം. നാല്പത്തേഴുകാരനായ ഡ്യുവേൻ യൗദ് ആണു മരിച്ചത്.
ഇയാൾ കൂടെക്കൂടെ ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ച ദന്പതികൾ വീടിനു പുറത്തുവച്ചു വഴക്കിട്ടു. ഭർത്താവ് ഭാര്യയെ മർദിച്ചു. കണ്ടുനിന്നവർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി യൗദിനെ അറസ്റ്റ് ചെയ്തു. രാത്രി ജാമ്യത്തിൽ വിട്ടു.
പിറ്റേന്ന് ഉച്ചയ്ക്കാണ് ഇരട്ട എൻജിനുള്ള സെസ്ന 525 ചെറുവിമാനം പേസൺ നഗരത്തിലെ വീട്ടിലേക്ക് ഇടിച്ചിറക്കിയത്. വൈദ്യുതി ലൈനുകളും അയൽവീടുകളും കഷ്ടിച്ച് ഒഴിവാക്കിയാണ് സ്വന്തം വീട്ടിൽത്തന്നെ വിമാനം ഇടിച്ചിറക്കിയത്.
ഇരുനില വീടിന്റെ ഒരുഭാഗം കത്തിയമർന്നു. ഭാഗ്യത്തിന് ഭാര്യക്കും കുഞ്ഞിനും അപകടമൊന്നും സംഭവിച്ചില്ല. കുഞ്ഞ് ഇയാളുടേത് തന്നെയാണോയെന്നു വ്യക്തമല്ല. പൂർണമായി തകർന്ന വിമാനം യൗദിനു ജോലി നല്കിയിരുന്നയാളുടേതാണെന്നാണു കരുതുന്നത്. നാലു ലക്ഷം ഡോളർ വിലയുള്ള 2700 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണു നശിച്ചത്.
ഗാർഹികപീഡനത്തിന് ഏപ്രിലിലും യൗദ് അറസ്റ്റിലായിരുന്നു.
യുഎസിൽ അടുത്ത ദിവസങ്ങളിലുണ്ടാകുന്ന രണ്ടാമത്തെ വിമാനദുരന്തമാണിത്. വെള്ളിയാഴ്ച സിയാറ്റിലിലെ ടകോമ വിമാനത്താവളത്തിൽനിന്ന് ഒരാൾ വിമാനം മോഷ്ടിച്ചു പറത്തുകയും വൈകാതെ തകർന്നുവീണു മരിക്കുകയും ചെയ്തിരുന്നു.
ഭാര്യയോടു പ്രതികാരംചെയ്യാൻ വിമാനം വീട്ടിൽ ഇടിച്ചിറക്കി
12:36 AM Aug 15, 2018 | Deepika.com