മുംബൈ: രൂപയുടെ വിനിമയനിരക്ക് ഇന്നലെ രാവിലെ താണെങ്കിലും റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് അല്പം തിരിച്ചുകയറി. രൂപാവിലയിൽ ആശങ്കവേണ്ടെന്നു കേന്ദ്രം പറഞ്ഞു.
ഡോളർ രാവിലെ 70.09 രൂപവരെ കയറിയിട്ട് 69.83ൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് ധാരാളം ഡോളർ വിറ്റഴിച്ചാണ് ഇതു സാധിച്ചത്. തലേ ദിവസം 69.93 രൂപയിലായിരുന്നു ക്ലോസിംഗ്. തുർക്കിയുടെ ലീര തകർന്നടിഞ്ഞതിനെതുടർന്നാണു രൂപയടക്കം വികസ്വരരാജ്യങ്ങളുടെ കറൻസികൾ താഴോട്ടുപോയത്. ഇന്ത്യ വിദേശനാണ്യനിയന്ത്രണം അടക്കമുള്ള നടപടികൾക്കു മടിക്കരുതെന്ന് ഇന്നലെ ചില ധനശാസ്ത്രജ്ഞർ നിർദേശിച്ചു. എന്നാൽ, രൂപയുടെ ഗതിയിൽ ആശങ്ക വേണ്ടെന്നു സാന്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ഡൽഹിയിൽ പറഞ്ഞു. ജനുവരി മുതൽ 10 ശതമാനം ഇടിവാണു രൂപയ്ക്കുണ്ടായത്. ഡോളറിന് 80 രൂപ എന്ന നിലയിൽ എത്തിയാൽ പോലും പേടിക്കാനില്ലെന്നാണ് ഔദ്യോഗിക വക്താക്കൾ പറഞ്ഞത്. ദക്ഷിണാഫ്രിക്ക, മെക്സിക്കോ, അർജന്റീന, ഇന്ത്യോനേഷ്യ തുടങ്ങിയ വികസ്വരരാജ്യങ്ങളുടെ കറൻസികളും താഴോട്ടു പോവുകയാണ്.
ഇന്ത്യയുടെ പ്രശ്നം കൊണ്ടല്ല താഴ്ച. യുഎസ് -തുർക്കി പോരാണു പിന്നിൽ. അതിനാൽ രൂപയോടുള്ള നിഷേധ സമീപനമായി കാണേണ്ടതില്ലെന്നു സർക്കാർ അവകാശപ്പെടുന്നു.
നരേന്ദ്രമോദിയിലുള്ള അവിശ്വാസമാണു രൂപയെ ഇടിച്ചു താഴ്ത്തിയ കന്പോളം പ്രകടിപ്പിച്ചതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.
റിസർവ് ബാങ്കിന്റെ പക്കൽ 40,270 കോടി ഡോളറിന്റെ വിദേശനാണ്യ ശേഖരം ഉണ്ട്. കഴിഞ്ഞ മാസം ഇറക്കുമതി 4379 കോടി ഡോളറായിരുന്നു. അതായതു പത്തുമാസത്തെ ഇറക്കുമതിക്കുള്ള വിദേശനാണ്യമേ കൈവശമുള്ളൂ. കയറ്റുമതി കൂടിയെങ്കിലും വ്യാപാരകമ്മി ഭീമമാണ്. ഈ വർഷം കന്പനികൾ തിരിച്ചടയ്ക്കാനുള്ള വിദേശ വായ്പകൾ ഒരു വലിയ ഭീഷണിയാണ്.
ഡോളർ 70 കടന്നു; ആശങ്ക വേണ്ടെന്നു കേന്ദ്രം
12:35 AM Aug 15, 2018 | Deepika.com