ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) ടിവി ചാനൽ തുടങ്ങും. രാജ്യത്തെ സാധാരണ ജനങ്ങളിലേക്ക് ഇസ്രോയുടെ പ്രവർത്തനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പേസ് ആൻഡ് സയൻസ് ടെലിവിഷൻ ചാനലാണ് ഇസ്രോ തുടങ്ങുക. ചാനൽ മൂന്നു നാലു മാസത്തിനുള്ളിൽ തുടങ്ങുമെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു.
ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ 99-ാം ജന്മദിനത്തോട് അനുബന്ധിച്ച് ബംഗളൂരുവിലെ ഇസ്രോ ആസ്ഥാനത്ത് അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്യവെയാണ് കെ. ശിവൻ ചാനൽ പദ്ധതിയെക്കുറിച്ചു വെളിപ്പെടുത്തിയത്.
ഇസ്രോ ടിവി (ISRO TV) എന്ന പേരിലാണ് ചാനൽ തുടങ്ങുക. സയൻസ് പ്രോഗ്രാമുകൾ ചാനലിലൂടെ സംപ്രേഷണം ചെയ്യും. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പ്രസക്ത ഭാഗങ്ങൾ ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും സംപ്രേഷണം ചെയ്യും. ബഹിരാകാശ ദൗത്യങ്ങളുടെ ഗുണങ്ങൾ എങ്ങനെ ജനങ്ങളിലെത്തുന്നു എന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് പരിപാടികളിലൂടെ ഇസ്രോ ഉദ്ദേശിക്കുന്നത്.
എട്ടു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലന പദ്ധതിയും ഇസ്രോ ആവിഷ്കരിക്കുന്നുണ്ട്. വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ 25-30 ദിവസം നീളുന്ന പരിശീലന പരിപാടിയാണ് ആവിഷ്കരിക്കുക. ഒപ്പം ഇസ്രോയുടെ ലാബുകളും വിക്ഷേപണ സംവിധാനങ്ങളും സന്ദർശിക്കാനുള്ള അവസരവും പരിശീലനകാലത്തിനുശേഷം വിദ്യാർഥികൾക്ക് ചെറിയ ഉപഗ്രഹങ്ങൾ നിർമിക്കാനുള്ള സൗകര്യവും നല്കും. ഈ പദ്ധതിയും വൈകാതെ തുടങ്ങും.
ഇതുകൂടാതെ ആന്ധാപ്രദേശിലെ ശ്രീഹരിക്കോട്ട സ്പേസ്പോർട്ട് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനും ഉദ്ദേശിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്നുള്ള റോക്കറ്റ് വിക്ഷേപണങ്ങൾ നേരിട്ട് കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. എന്നാൽ, ഇത് എന്നുണ്ടാകുമെന്ന കാര്യത്തിൽ ചെയർമാൻ സൂചന നല്കിയിട്ടില്ല.
ഇസ്രോ ടിവി വൈകാതെ തുടങ്ങും
12:35 AM Aug 15, 2018 | Deepika.com