ടെഹ്റാൻ: യുഎസുമായി നേരിട്ടു ചർച്ച നടത്തുന്നതിന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ് വിലക്ക് ഏർപ്പെടുത്തി. ഇറാനുമായി ചർച്ചയ്ക്കു വിരോധമില്ലെന്ന് കഴിഞ്ഞമാസം യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പ്രതികരണമെന്ന നിലയിലാണ് അമേരിക്കയുമായി യുദ്ധത്തിനുമില്ല, ചർച്ചയ്ക്കുമില്ലെന്നു ഖമനയ് പറഞ്ഞത്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെക്കാൾ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇറാന്റെ സാന്പത്തിക പ്രതിസന്ധിക്കു കാരണമെന്നും ഖമനയ് പറഞ്ഞതായി സ്റ്റേറ്റ് ടിവി റിപ്പോർട്ടു ചെയ്തു.
ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്ക കഴിഞ്ഞ ചൊവ്വാഴ്ച ഇറാനെതിരേ പുതിയ ഉപരോധം ഏർപ്പെടുത്തി.വിലക്ക് ലംഘിച്ച് ഇറാനുമായി വ്യാപാരം നടത്തുന്നവരെ അമേരിക്ക ശത്രുപക്ഷത്തുള്ളവരായി പരിഗണിക്കുമെന്നും ട്രംപ് ഭരണകൂടം മുന്നറിയിപ്പു നൽകി.
ഇതെത്തുടർന്ന് ഇറാന്റെ കറൻസിയുടെ വിലയിടിഞ്ഞു. വിലക്കയറ്റവും അഴിമതിയും ജനജീവിതം ദുഃസ്സഹമാക്കി. ഈ സാഹചര്യത്തിൽ ഖമനയ് നടത്തിയ പ്രതികരണം ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിക്ക് എതിരേയുള്ള ഒളിയന്പാണെന്നു കരുതപ്പെടുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ നടപടിവേണമെന്ന് റുഹാനിക്കുള്ള കത്തിൽ ഈയിടെ വിപ്ളവഗാർഡ് കമാൻഡർ മുഹമ്മദ് അലി ജഫാരി ആവശ്യപ്പെട്ടിരുന്നു. സാന്പത്തികകുറ്റം വിചാരണ ചെയ്യാൻ പ്രത്യേക കോടതി സ്ഥാപിക്കുന്നതിന് ഖമനയ് ഈയിടെ അനുമതി നൽകുകയുണ്ടായി.ആണവക്കരാറായിരുന്നു അഞ്ചുവർഷത്തെ ഭരണനേട്ടത്തിൽ പ്രധാനമായി റുഹാനി ചൂണ്ടിക്കാട്ടിയിരുന്നത്. കരാറിൽനിന്നു യുഎസ് പിന്മാറിയതോടെ റുഹാനിക്ക് എതിരേ എല്ലാ ഭാഗത്തുനിന്നും രൂക്ഷവിമർശനമാണുയർന്നിരിക്കുന്നത്.
ഇതിനിടെ പുതുതലമുറ ബാലിസ്റ്റിക് മിസൈൽ കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി ആമിർ ഹട്ടാമി അവതരിപ്പിച്ചു. ഫത്തേ മോബിൻ മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് സ്റ്റേറ്റ് ടിവി പറഞ്ഞു.
യുഎസുമായുള്ള ചർച്ചയ്ക്കു വിലക്ക് ഏർപ്പെടുത്തി ഖമനയ്
12:41 AM Aug 14, 2018 | Deepika.com