തുർക്കിക്കു നേരേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന ധനകാര്യ ആക്രമണം ഇന്ത്യൻ രൂപ അടക്കം ആഗോള കറൻസികളെ ഉലയ്ക്കുന്നു. അതിന്റെ പ്രത്യാഘാതമെന്നോണം ഓഹരി കന്പോളങ്ങളും തകർച്ചയിലാണ്.
തുർക്കിയെ മര്യാദ പഠിപ്പിച്ചേ അടങ്ങൂ എന്നാണു ട്രംപ് പറയുന്നത്. നാറ്റോയിൽ അംഗമാണു തുർക്കി എങ്കിലും ഇപ്പോഴത്തെ സ്വേച്ഛാധിപതി റെസെപ് തയ്യിപ് എർദോഗൻ അമേരിക്കാ വിരുദ്ധ നിലപാടുകളാണു പല കാര്യങ്ങളിലും എടുക്കുന്നത്. സിറിയൻ കാര്യത്തിൽ ഇതു വളരെ പ്രകടമായിരുന്നു. പലപ്പോഴും റഷ്യൻ പക്ഷത്താണ് പ്രസിഡന്റ് എർദോഗന്റെ തുർക്കി.
രണ്ടുവർഷമായി തുർക്കിയിൽ തടങ്കലിലള്ള ആൻഡ്രൂ ബ്രൻസൺ എന്ന ഇവാഞ്ചലിക്കൽ പ്രെസ്ബിറ്റീരിയൻ പാസ്റ്ററുടെ മോചനമാണു വിഷയം. ജയിലിൽനിന്നു വീട്ടുതടങ്കലിലേക്കു രണ്ടാഴ്ച മുന്പു മാറ്റിയ ഈ അമേരിക്കക്കാരനെ ഉടനേ വിട്ടയയ്ക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു. തുർക്കി വഴങ്ങുന്നില്ല. ബ്രൻസൺ അമേരിക്കയിലുള്ള വിമത തുർക്കി നേതാവ് ഫെതുള്ള ഗുലെന്റെയും കുർദിഷ് വിമതരുടെയും കൂട്ടാളിയാണെന്നാണു തുർക്കി പറയുന്നത്. ഗുലെൻ അട്ടിമറി ശ്രമം നടത്തിയെന്നാരോപിച്ചു രണ്ടുവർഷം മുന്പ് എർദോഗൻ പതിനായിരക്കണക്കിനു പേരെ തടങ്കലിലാക്കിയ കൂട്ടത്തിൽ പെട്ടതാണ് ബ്രൻസൺ.
തുർക്കി അനുസരിക്കാത്തതിനാൽ അവിടെനിന്നുള്ള ഇറക്കുമതിക്ക് ട്രംപ് പിഴച്ചുങ്കം ചുമത്തി. തുർക്കി കറൻസി ലീരയുടെ വിലയിടിക്കുമെന്നും ട്രംപ് പറഞ്ഞു. അതിനുശേഷം ലീരയുടെ നിരക്ക് 30 ശതമാനം താണു.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ രൂപ ഇന്നലെ 1.60 ശതമാനം ഇടിഞ്ഞത്. ഡോളർ വില ഇന്ന് 70 രൂപയ്ക്കു മുകളിലാകുമെന്നു കരുതുന്നു. യൂറോ 13 മാസത്തെ ഏറ്റവും താണ നിലയിലായി. വികസ്വരരാജ്യ കറൻസികൾ എല്ലാംതന്നെ താഴോട്ടു പോയി. രൂപ ഇക്കൊല്ലം ഇതുവരെ ഒൻപതരശതമാനം താണു. ജനുവരി ഒന്നിന് 63.88 രൂപ നല്കിയാൽ ഒരു ഡോളർ കിട്ടുമായിരുന്നു.
രൂപയുടെ വിനിമയനിരക്കു താഴുന്നത് സാധാരണ ഗതിയിൽ കയറ്റുമതിയെ സഹായിക്കേണ്ടതാണ്. പക്ഷേ ഇപ്പോഴത്തേത് ഒരു ആഗോള പ്രശ്നത്തിന്റെ ഭാഗമായതിനാൽ അങ്ങനെ നേട്ടമില്ല. അതാണ് സെൻസെക്സ് 224ഉം നിഫ്റ്റി 73ഉം പോയിന്റ് താഴാൻ കാരണം.
ദുർബല രൂപ ഇന്ധനവില കൂടാൻ കാരണമാകും. സ്വർണവിലയും കൂടും. വില പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് കോടിക്കണക്കിനു ഡോളർ വിറ്റിട്ടും ഫലമുണ്ടായില്ല.
അമേരിക്കയുമായി പോരാടുന്ന തുർക്കിയിൽ വിലക്കയറ്റം 12 ശതമാനത്തിനു മുകളിലായി. കഴിഞ്ഞ വെള്ളിയാഴ്ച ലീരയുടെ നിരക്ക് 16 ശതമാനം ഇടിഞ്ഞു. ഇന്നലെ തുർക്കിയുടെ കേന്ദ്ര ബാങ്ക് പല നടപടികളും പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ലീര വീണ്ടും താണു.
റ്റി.സി. എം
ട്രംപ് തുർക്കിയെ അടിച്ചു; ഇന്ത്യൻ രൂപ വീണു
12:41 AM Aug 14, 2018 | Deepika.com