ബംഗളൂരു: ഇ-ബേ ഇന്ത്യയുടെ പ്രവർത്തനങ്ങൾ ഫ്ലിപ്കാർട്ട് അവസാനിപ്പിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലുള്ള സഹകരണ കരാർ അവസാനിച്ചതോടെയാണ് ഫ്ലിപ്കാർട്ടിന്റെ നീക്കം. സഹകരണം അവസാനിപ്പിച്ചതോടെ ഇ-ബേ വഴി ഫ്ലിപ്കാർട്ട് വിറ്റിരുന്ന ഉത്പന്നങ്ങൾ പുതിയ പ്ലാറ്റ്ഫോമിലേക്കു മാറ്റും.
നാളെ മുതൽ ഇ-ബേ പുതിയ ഓർഡറുകൾ സ്വീകരിക്കില്ല. കൂടാതെ 250 രൂപയിൽ താഴെയും 8000 രൂപയ്ക്കു മുകളിലുമുള്ള ഓർഡറുകളും ഇന്നു സ്വീകരിക്കില്ല. ഫ്ലിപ്കാർട്ട് പുതുതായി അവതരിപ്പിക്കുന്ന പ്ലാറ്റ്ഫോമിൽ പഴയ ഇ-ബേ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയില്ല. പുതിയ ഉപയോക്താവായി രജിസ്റ്റർ ചെയ്യണം.
ഫ്ലിപ്കാർട്ട്-ഇബേ ഇന്ത്യ ലയനം പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു. ആഗോള ടെക് ഭീമന്മാരായ ഇ-ബേ, മൈക്രോസോഫ്റ്റ്, ടെൻസെന്റ് എന്നിവയുടെ ഫണ്ടിംഗിന്റെ ഭാഗമായായിരുന്നു ലയനം. കരാറനുസരിച്ച് ഇ-ബേ 50 കോടി ഡോളർ ഫ്ലിപ്കാർട്ടിൽ നിക്ഷേപിച്ചു. ഇതിന്റെ ഭാഗമായി ഇ-ബേ ഇന്ത്യയുടെ മുഴുവൻ പ്രവർത്തനങ്ങളും ഫ്ലിപ്കാർട്ട് ഏറ്റെടുക്കുകയായിരുന്നു. ഫ്ലിപ്കാർട്ടിൽനിന്നു പിരിയുന്നതോടെ ഇ-ബേ ഇന്ത്യ സ്വതന്ത്രമായി പ്രവർത്തനം തുടങ്ങും.
ഇ-ബേ ഇന്ത്യയിലെ വില്പന ഫ്ലിപ്കാർട്ട് അവസാനിപ്പിച്ചു
12:41 AM Aug 14, 2018 | Deepika.com