നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്ക് വ്യാപാരസ്ഥാപനങ്ങളാണെങ്കിൽ അവയും അവയുടെ പങ്കുകാരും കന്പനികളും ആദായനികുതി നിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടവരും ഒഴികെയുള്ള എല്ലാ നികുതിദായകരും 2017-18 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ 2018 ഓഗസ്റ്റ് 31നുമുന്പ് ഫയൽ ചെയ്യണം. ആ തീയതിക്കുമുന്പ് ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആദായനികുതി നിയമം 234 എഫ് അനുസരിച്ചുള്ള പിഴ നല്കണം.
നികുതിവെട്ടിപ്പ് തടയുന്നതിനായി ഗവണ്മെന്റ് പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ട്. അവയിലൊന്നുമാത്രമാണ് ആദായനികുതി റിട്ടേണുകളുടെ പരിഷ്കരണം. ഇതുകൂടാതെ വിവിധ മാർഗങ്ങളിലൂടെ ഗവണ്മെന്റ് പൊതുജനങ്ങളുടെ വരുമാനത്തിന്റെ വിശദവിവരങ്ങൾ അറിയുന്നതിന് പരിശ്രമിക്കുന്നുണ്ട്. വരുമാനം മറച്ചുപിടിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് അപകടത്തിലേക്കുള്ള മാർഗമാണ്. നികുതി റിട്ടേണുകൾ ലളിതമാക്കിയതിനാൽ പല നികുതിദായകരും തനിച്ച് റിട്ടേണ് ഫയൽ ചെയ്യാൻ പ്രാപ്തരായിട്ടുണ്ട്. ഒരു നല്ല ശതമാനം നികുതിദായകരും തെറ്റായ ചില വിശ്വാസങ്ങൾ പിന്തുടരുന്നതായി കാണുന്നു.
പൊതുവേ കാണപ്പെടുന്ന ചില തെറ്റിദ്ധാരണകൾ ചുവടെ ചേർക്കുന്നു.
1) ബാങ്ക് പലിശയിൽനിന്നും ടിഡിഎസ് പിടിച്ചുകഴിഞ്ഞാൽ അതു വരുമാനത്തിൽ ഉൾപ്പെടുത്തേണ്ട.
2) 10,000 രൂപയിൽ താഴെ മാത്രമാണ് ബാങ്കിലെ എഫ്ഡിയിൽനിന്നും പലിശ ലഭിക്കുന്നത് എങ്കിൽ അത് റിട്ടേണിൽ വെളിപ്പെടുത്തേണ്ട.
3) ഫിക്സഡ് ഡെപ്പോസിറ്റുകൾ പല ബ്രാഞ്ചുകളിലായി വിഭജിച്ച് ഇട്ടാൽ നികുതി അടയ്ക്കേണ്ടിവരില്ല.
4) ടാക്സ് സേവിംഗ് ബോണ്ടുകളിൽനിന്നും ലഭിക്കുന്ന പലിശയ്ക്കു നികുതി നല്കേണ്ടതില്ല.
മുകളിൽ സൂചിപ്പിച്ചവ എല്ലാം വെറും തെറ്റിദ്ധാരണകൾ ആണ്.
ബാങ്ക് പലിശയും സ്രോതസിൽ നികുതിയും
ബാങ്കിലെ സ്ഥിരനിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്ക് പത്തു ശതമാനം മാത്രമാണ് സ്രോതസിൽ നികുതി പിടിക്കുന്നത്. നികുതിക്കു മുന്പുള്ള ആകെ വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ മാത്രമാണ് അഞ്ചു ശതമാനം നിരക്കിൽ നികുതി അടയ്ക്കേണ്ടിവരുന്നത്. ആകെ വരുമാനം അഞ്ചു ലക്ഷത്തിനു മുകളിൽ 10 ലക്ഷം വരെ ആണെങ്കിൽ 20 ശതമാനം നികുതിയും 10 ലക്ഷത്തിനു മുകളിൽ 30 ശതമാനം നികുതിയും അടയ്ക്കണം. എല്ലാ സ്രോതസിൽനിന്നുമുള്ള വരുമാനങ്ങൾ കണക്കിലെടുത്ത് അനുവദിക്കപ്പെട്ട കിഴിവുകളും എടുത്തു വേണം നികുതിക്കു മുന്പുള്ള വരുമാനം ക്ലിപ്തപ്പെടുത്താനും നികുതിനിരക്ക് നിശ്ചയിക്കാനും. സ്രോതസിൽനിന്ന് പത്തു ശതമാനം നികുതിപിടിച്ചു എന്ന കാരണത്താൽ വരുമാനം ഒഴിവാക്കിയാൽ ഉറപ്പായും നികുതിവകുപ്പിൽനിന്നും പിഴ ഈടാക്കാനും അധികനികുതി അടയ്ക്കാനും നോട്ടീസ് ലഭിക്കും.
15 ജി/15 എച്ച് എന്നീ ഫോമുകളുടെ ദുരുപയോഗം
എല്ലാ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നിക്ഷേപർക്ക് ഈ ഫോമുകൾ നല്കാറുണ്ട്. പലിശയിൽനിന്നും സ്രോതസിൽ നികുതി പിടിക്കാതിരിക്കുന്നതിനുവേണ്ടി ഈ ഫോമുകൾ വൻതോതിൽ ദുരുപയോഗം ചെയ്യുന്നുണ്ട്.
നിക്ഷേപകൻ ഈ ഫോം ഒപ്പിട്ട് ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ സമർപ്പിച്ചാൽ നിക്ഷേപകന്റെ പലിശയിന്മേൽ സ്രോതസിൽ നികുതി പിടിക്കുന്നതിനുള്ള സ്ഥാപനത്തിന്റെ ബാധ്യത അവസാനിക്കുന്നു. പകരം, നിക്ഷേപകരെ ഇതു കുരുക്കിലാക്കുന്നു.
10,000 രൂപയോ അതിൽ കൂടുതലോ നിക്ഷേപകന് ഒരു വർഷം പലിശ ലഭിക്കുന്നുണ്ടെങ്കിൽ അതിൽനിന്നും പത്തു ശതമാനം നികുതിയായി പിടിക്കണമെന്ന് നിയമത്തിൽ വിവക്ഷിക്കുന്നു. എന്നാൽ, നിക്ഷേപകന് പലിശയുൾപ്പെടെയുള്ള വരുമാനം നികുതിവിധേയമായ വരുമാനത്തിൽ താഴെയാണെങ്കിൽ മേൽപ്പറഞ്ഞ ഫോമുകൾ സമർപ്പിച്ചാൽ പലിശയിൽനിന്നും സ്രോതസിൽ നികുതി പിടിക്കേണ്ട ആവശ്യമില്ല. 15ജി ഫോം 60 വയസിൽ താഴെയുള്ള ഇന്ത്യൻ റെസിഡന്റ്സിനും ഹിന്ദു അവിഭക്ത കുടുംബത്തിനും ട്രസ്റ്റുകൾക്കും ഉപയോഗിക്കാൻ സാധിക്കുന്പോൾ ഫോം 15എച്ച് 60 വയസിനു മുകളിലുള്ള നിക്ഷേപകർക്കുവേണ്ടിയാണ്. എന്നാൽ, നികുതിവിധേയമായ വരുമാനമുള്ള പല നികുതിദായകരും ഈ ഫോമുകൾ ഒപ്പിട്ടു നല്കുന്നതായി കാണാൻ സാധിക്കും. ഇത് നികുതിദായകനെ പെനാൽറ്റിയിലേക്കും മറ്റും നയിക്കുന്നതിനു സാധ്യതയുണ്ട്. പല ബാങ്കുകളിലെയും ധനകാര്യസ്ഥാപനങ്ങളിലെയും അധികാരികൾ നിക്ഷേപകരെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി ഈ ഫോമുകൾ ഒപ്പിട്ടു വാങ്ങാറുണ്ട്.
15ജി/15എച്ച് എപ്പോഴാണ് നല്കാവുന്നത്
ആകെ വരുമാനവും ബാങ്കിൽനിന്നും ലഭിക്കുന്ന പലിശയും നികുതിക്കു വിധേയമായ വരുമാനത്തിൽ താഴെയാണെങ്കിൽ മാത്രമാണ് ഈ ഫോം നല്കാൻ സാധിക്കുന്നത്. പലിശയിൽനിന്നുള്ള വരുമാനം മാത്രം നികുതിക്കു വിധേയമായ വരുമാനത്തിനു മുകളിലാണെങ്കിൽ നിങ്ങൾക്ക് പ്രസ്തുത ഫോം (15 ജി) നല്കാൻ അവകാശമില്ല. എന്നാൽ, 15എച്ച് ഫോമിന്റെ കാര്യത്തിൽ ആകെ വരുമാനം നികുതിക്കു വിധേയമല്ലെങ്കിൽ ഇതുപയോഗിക്കാൻ സാധിക്കും. ഫോം 15എച്ച് മുതിർന്ന പൗരന്മാർക്കായി മാത്രമുള്ളതാണ്.
15ജിയും 15എച്ചും സത്യവാങ്മൂലങ്ങൾ
ഫോം 15ജിയും 15എച്ചും ഒപ്പിട്ടു നല്കുന്പോൾ നിക്ഷേപകൻ സത്യവാങ്മൂലമാണ് സമർപ്പിക്കുന്നത്. അതിൽ വളരെ വ്യക്തമായും തന്നാണ്ടിൽ നികുതി വിധേയമായ വരുമാനമില്ല എന്നാണ് സമർപ്പിക്കുന്നത്. നികുതിക്കു വിധേയമായ വരുമാനമുള്ളവർ ടിഡിഎസ് പിടിക്കാതിരിക്കുന്നതിനുവേണ്ടി നല്കുന്ന തെറ്റായ ഡിക്ലറേഷനുകൾ ആദായനികുതി ഡിപ്പാർട്ട്മെന്റിന്റെ ശിക്ഷാനടപടികൾക്ക് വിധേയമാകും എന്നു മനസിലാക്കുക.
പലിശയ്ക്കു ലഭിക്കുന്ന കിഴിവ്
സേവിംഗ്സ് അക്കൗണ്ടിൽനിന്നും ലഭിക്കുന്ന പലിശയ്ക്കു മാത്രമാണ് 10,000 രൂപ വരെ കിഴിവുള്ളത് (വകുപ്പ് 80 ടിടിഎ). സ്ഥിരനിക്ഷേപങ്ങൾക്കു ലഭിക്കുന്ന പലിശയ്ക്കു യാതൊരു കിഴിവും നിലവിൽ ഇല്ല (അടുത്തവർഷം മുതൽ മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെ ഇളവ് ലഭിക്കുന്നതാണ്). അതുപോലെതന്നെ ടാക്സ് സേവിംഗ്സ് ബോണ്ടുകളിന്മേൽ ലഭിക്കുന്ന പലിശയ്ക്കു നികുതിയിളവ് ലഭിക്കണമെന്നില്ല.
ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ
പല നികുതിദായകർക്കും ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരിക്കും. പക്ഷേ, പലരും ഒരു ബാങ്ക് അക്കൗണ്ട് മാത്രം റിട്ടേണിൽ കാണിച്ചാൽ മതി എന്ന താത്പര്യക്കാരാണ്. ഈ വർഷം മുതൽ റിട്ടേണുകളിൽ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ ബാങ്ക് അക്കൗണ്ടുകളും നിർബന്ധമായും കാണിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മറച്ചുവച്ചാൽ അത് നികുതിനിയമത്തിൽ “വിവരങ്ങൾ ആദായനികുതി ഡിപ്പാർട്ട്മെന്റിൽനിന്നും മറച്ചുവച്ചു” എന്ന ആരോപണവും അതിന്മേൽ പിഴ ചുമത്താനുള്ള നോട്ടീസും ലഭിച്ചേക്കാം.
വിദേശത്ത് ബാങ്ക് അക്കൗണ്ടുകൾ സൂക്ഷിച്ചിട്ടുള്ളവർ
വിദേശബാങ്കുകളിൽ പണം സൂക്ഷിച്ചിട്ടുള്ളവരും വിദേശത്ത് സ്വത്തുക്കൾ ഉള്ളവരും വിവരങ്ങൾ ആദായനികുതി റിട്ടേണുകളിൽ സമർപ്പിക്കേണ്ടതാണ്. അക്കൗണ്ട് തുടങ്ങിയ തീയതിയും അതിൽനിന്നു ലഭിച്ച പലിശയും മറ്റും റിട്ടേണുകളിൽ കാണിക്കേണ്ടതുണ്ട്.
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ
12:51 AM Aug 13, 2018 | Deepika.com