ഹൂസ്റ്റൺ: ചരിത്രദൗത്യത്തിനായി പാർക്കർ സോളാർ പ്രോബ് യാത്രതിരിച്ചു. സൂര്യനെക്കുറിച്ചു പഠിക്കാൻ നാസ തയാറാക്കിയ ഈ പേടകവുമായി ഡൽറ്റ നാല് ഹെവി റോക്കറ്റ് ഫ്ളോറിഡയിലെ കേപ് കാനവറാളിൽനിന്ന് ഇന്നലെ കുതിച്ചുയർന്നു.
പേടകത്തിന്റെ പേരിനു കാരണക്കാരനായ ശാസ്ത്രജ്ഞൻ യൂജീൻ പാർക്കർ അടക്കം ആയിരങ്ങൾ വിക്ഷേപണത്തിനു സാക്ഷ്യംവഹിക്കാനെത്തി. ശനിയാഴ്ച നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് ഇന്നലത്തേക്കു മാറ്റുകയായിരുന്നു.
സൂര്യനോട് ഏറ്റവും അടുത്തെത്തി പഠനം നടത്തുന്ന ഈ പേടകത്തിന് ഒരു കാറിന്റെ വലിപ്പമാണുള്ളത്. സൗരവാ തകങ്ങളുമായി ബന്ധപ്പെട്ട ദുരൂഹതകൾ അനാവരണം ചെയ്യാൻ പാർക്കർ പ്രോബിനു കഴിയുമെന്നു നാസ വിശ്വസിക്കുന്നു.
സൂര്യനോട് ആറുപതു ലക്ഷം കിലോമീറ്റർ അടുത്തെത്തി പ്രോബ് പഠനം നടത്തും. സൂര്യനും ഭൂമിയും തമ്മിലുള്ള ഏകദേശ ദൂരം 15 കോടി കിലോമീറ്ററാണ്. ഒരു നക്ഷത്രത്തോട് ഇത്ര അടുത്ത് മനുഷ്യനിർമിത വസ്തു എത്തുന്നത് ഇതാദ്യമായിരിക്കും.
സൂര്യന്റെ പുറംഭാഗമായ കൊറോണയിലൂടെ കടന്നുപോകാനും പ്രോബിനു കഴിയും. സൗരവാതകങ്ങൾ ഉത്ഭവിക്കുന്നത് കൊറോണയിൽനിന്നാണ്. സൗരവാതകങ്ങളുണ്ടെന്ന് ആദ്യം പറഞ്ഞത് ഇപ്പോൾ 91 വയസുള്ള യൂജീൻ പാർക്കറാണ്.
സൗരവാതകങ്ങൾക്ക് ഭൂമിയിലെ വൈദ്യുതി സംവിധാനങ്ങളെയും സാറ്റലൈറ്റ്, ജിപിഎസ് പ്രവർത്തനങ്ങളെയും അവതാളത്തിലാക്കാനാകും. പ്രോബ് നല്കുന്ന മുന്നറിയിപ്പുകൾ പ്രയോജനപ്പെടുത്തി നമുക്കു വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനാകും. സൗരവാതകങ്ങളെക്കുറിച്ചു ലഭിക്കുന്ന കൂടുതൽ അറിവുകൾ, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഭാവിയിൽ നടത്താനിരിക്കുന്ന മനുഷ്യദൗത്യങ്ങൾക്കു പ്രയോജനം ചെയ്യും. ഏഴു വർഷം പ്രോബ് ദൗത്യം നടത്തും. ഇതിനിടെ 24 തവണ കൊറോണയിലൂടെ കടന്നുപോകും.
ഏറ്റവും വേഗതയേറിയ മനുഷ്യനിർമിത വസ്തു കൂടിയായിരിക്കും പാർക്കർ പ്രോബ്. സൂര്യനോട് അടുത്തെത്തുന്പോൾ മണിക്കൂറിൽ ഏഴു ലക്ഷം കിലോമീറ്ററായിരിക്കും വേഗത. സൂര്യന്റെ കടുത്ത താപവും റേഡിയേഷനുമെല്ലാം പ്രതിരോധിക്കുന്ന വിധത്തിലാണ് പ്രോബിനെ തയാറാക്കിയിരിക്കുന്നത്.
സൂര്യനെ ‘തൊടാൻ’ പാർക്കർ പ്രോബ് യാത്രതിരിച്ചു
12:51 AM Aug 13, 2018 | Deepika.com