ഡമാസ്കസ്: സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലെ സർമദാ പട്ടണത്തിലെ ആയുധഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ 12 കുട്ടികൾ ഉൾപ്പെടെ 39 സിവിലിയന്മാർ കൊല്ലപ്പെട്ടു. ഒരു ആയുധക്കച്ചവടക്കാരന്റെ വക കെട്ടിടമാണു തകർന്നതെന്നു പറയപ്പെടുന്നു. വിമതർക്ക് സ്വാധീനമുള്ള മേഖലയാണ് ഇഡ്ലിബ്.
സ്ഫോടനത്തിൽ രണ്ടു കെട്ടിടങ്ങൾ തകർന്നു. നിരവധിപ്പേരെ കാണാതായിട്ടുണ്ടെന്നു ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. ഇവർക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് അഞ്ചുപേരെ ജീവനോടെ പുറത്തെടുത്തു.
സിറിയയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള മിക്കവാറും പ്രദേശങ്ങൾ റഷ്യൻ സഹായത്തോടെ സിറിയൻ സേന തിരിച്ചുപിടിച്ചു. അടുത്ത ലക്ഷ്യം ഇഡ്ലിബായിരിക്കുമെന്ന് പ്രസിഡന്റ് ബഷാർ അൽ അസാദ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ പ്രവിശ്യയിലെ 25 ലക്ഷം ജനങ്ങളിൽ ഒട്ടേറെപ്പേർ പലായനം ചെയ്തു. 2011ൽ ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം സിറിയയിൽ ഇതുവരെ മൂന്നരലക്ഷം പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്. ലക്ഷക്കണക്കിനാളുകൾ അഭയാർഥികളായി.
ആയുധഡിപ്പോയിൽ സ്ഫോടനം; സിറിയയിൽ 39 മരണം
12:51 AM Aug 13, 2018 | Deepika.com