സിയാറ്റിൽ: യുഎസിൽ മോഷ്ടിച്ചു പറത്തിയ വിമാനം തകർന്നു മരിച്ച ഇരുപത്തൊന്പതുകാരൻ റിച്ചാർഡ് റസൽ യാത്രകളും സാഹസികതകളും ഇഷ്ടപ്പെട്ടിരുന്നയാൾ. ശാന്തനായിരുന്ന ഇദ്ദേഹം സഹപ്രവർത്തകർക്കു പ്രിയങ്കരനായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് സിയാറ്റിലിലെ ടകോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു മോഷ്ടിച്ച വിമാനവുമായി ആകാശത്ത് അഭ്യാസങ്ങൾ കാട്ടിയ റസൽ ഒരു മണിക്കൂറിനകം വിമാനം തകർന്നു മരിക്കുകയായിരുന്നു. ടകോമ വിമാനത്താവളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൊറൈസൺ എയർലൈൻസിൽ ഗ്രൗണ്ട് സർവീസ് ജീവനക്കാരനായിരുന്നു റസൽ. വിമാനം കെട്ടിവലിച്ചുകൊണ്ടുപോകലും ബാഗേജുകൾ കൈകാര്യം ചെയ്യലുമൊക്കെയായിരുന്നു ജോലി.
മെക്സിക്കോ, ഫ്രാൻസ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നതായി റസലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽനിന്നു വ്യക്തമാകുന്നു. വാഷിംഗ്ടൺ സംസ്ഥാനത്തെ സംമ്നറിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന റസലിന് മറ്റു പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. മൂന്നു വർഷമായി ഹൊറൈസൺ എയറിൽ ജോലി ചെയ്യുന്നു. അതിനു മുന്പ് ഭാര്യക്കൊപ്പം ബേക്കറി നടത്തിയിരുന്നു.
റസലിന് വിമാനം പറത്തുന്നതിനേക്കുറിച്ച് കാര്യമായ ധാരണയില്ലായിരുന്നു. അതേസമയം ആരെയെങ്കിലും ദ്രോഹിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല അദ്ദേഹം വിമാനം മോഷ്ടിച്ചു പറത്തിയത്.
വിമാനമോഷ്ടാവ് സാഹസികത ഇഷ്ടപ്പെട്ടിരുന്നയാൾ
12:51 AM Aug 13, 2018 | Deepika.com