ഇസ്ലാമാബാദ്: പാക് പാർലമെന്റിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കുമായി സംവരണം ചെയ്തിരിക്കുന്ന 60 സീറ്റുകളിൽ 33 എണ്ണം നിയുക്ത പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടി(പിടിഐ)ക്കു ലഭിച്ചു. ഇതോടെ ദേശീയ അസംബ്ലിയിൽ പിടിഐക്ക് 158 സീറ്റായി. 342 അംഗ സഭയിൽ ഭൂരിപക്ഷത്തിനു വേണ്ടത് 172 ആണ്. ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഇമ്രാൻ സർക്കാരുണ്ടാക്കുക.
സഭയിലെ പ്രാതിനിധ്യം അനുസരിച്ച് വിവിധ പാർട്ടികൾക്കുള്ള സംവരണ സീറ്റുകൾ കഴിഞ്ഞദിവസമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ വീതിച്ചു നല്കിയത്. വനിതകൾക്കായി 28ഉം മുസ്ലിം ഇതര വിഭാഗങ്ങൾക്കായി അഞ്ചും സീറ്റുകളാണ് പിടിഐക്കു ലഭിച്ചത്. അതേസമയം, പിടിഐയുടെ സീറ്റെണ്ണം ഇനിയും കുറയും. ഇമ്രാൻ അഞ്ചിടത്ത് മത്സരിച്ചു ജയിച്ചു. നാലെണ്ണം ഒഴിയേണ്ടിവരും. അവിടെ വീണ്ടും തെരഞ്ഞെടുപ്പു നടത്തണം.
പാക് പാർലമെന്റ് സമ്മേളനം ഇന്നു ചേരും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പുകളാണ് ആദ്യം നടക്കുക. 18ന് ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഇമ്രാന്റെ പാർട്ടിക്ക് 33 സംവരണ സീറ്റുകൾ
12:51 AM Aug 13, 2018 | Deepika.com