സിയാറ്റിൽ: യുഎസിൽ വിമാനത്താവളത്തിൽനിന്നു മോഷ്ടിച്ച യാത്രാവിമാനവുമായി ആകാശത്ത് അഭ്യാസം കാട്ടിയ യുവാവ് ഒരു മണിക്കൂറിനകം വിമാനം തകർന്നു മരിച്ചു.
സിയാറ്റിലിലെ ടകോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച വൈകിട്ട് എട്ടിനാണ് സംഭവം. ആകാശ അഭ്യാസവും യുദ്ധവിമാനങ്ങളുടെ പിന്തുടരലും വിമാനത്താവളം അടച്ചുപൂട്ടിയതുമെല്ലാം ചേർന്നു നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. തീവ്രവാദബന്ധമില്ലെന്ന് എഫ്ബിഐ പിന്നീട് അറിയിച്ചു.
ടകോമ വിമാനത്താവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രാദേശിക എയർലൈൻസ് കന്പനിയായ ഹൊറൈസൺ എയറിൽ ഗ്രൗണ്ട് സർവീസ് ഏജന്റായി ജോലി നോക്കിയിരുന്ന ഇരുപത്തൊന്പതുകാരനാണ് സാഹസം കാട്ടിയത്. അറ്റകുറ്റപ്പണിക്കായി കയറ്റിയിരുന്ന 76 സീറ്റുള്ള ക്യു 400 ബൊംബാർഡിയർ വിമാനത്തിൽ കയറി പറത്തുകയായിരുന്നു. എയർ ട്രാഫിക് കൺട്രോളർമാർ വിമാനം താഴെയിറ ക്കാൻ നിർദേശിച്ചെങ്കിലും കൂട്ടാക്കിയില്ല. മിനിട്ടുകൾക്കകം ഒറേഗോണിൽനിന്ന് രണ്ട് എഫ് 15 യുദ്ധവിമാനങ്ങൾ രംഗത്തെത്തി പിന്തുടരാൻ തുടങ്ങി.
യുവാവ് ലക്കും ലഗാനുമില്ലാതെ താഴേക്കും മുകളിലേക്കുമൊക്കെ പറത്തി ധാരാളം അഭ്യാസങ്ങൾ കാട്ടി. കണ്ടുനിന്നവർ വ്യോമാഭ്യാസ പരിശീലനമാണെന്നാണു ധരിച്ചത്.
കംപ്യൂട്ടർ ഗെയിം കളിച്ചുള്ള പരിചയം വച്ച് തനിക്കു വിമാനം താഴെയിറക്കാനാകുമെന്നു യുവാവ് എയർ ട്രാഫിക് കൺട്രോളർമാരോടു പറയുന്നതിന്റെ ഓഡിയോ പുറത്തുവന്നു. താനൊരു തകർന്ന മനുഷ്യനാണെന്നും കുറച്ചു പിരി ഇളകിയിരിക്കുകയാണെന്നും പറയുന്നുണ്ട്. എയർ ട്രാഫിക് കൺട്രോളർമാർ വിമാനം താഴെയിറക്കാനുള്ള നിർദേശങ്ങൾ നൽകിയെങ്കിലും തന്നെക്കൊണ്ടു പറ്റുന്നില്ലെന്നു പറയുന്നതും കേൾക്കാം.
ഒരു മണിക്കൂറിനകം വിമാനം 40 മൈൽ അകലെയുള്ള കെട്രോൺ ദ്വീപിലെ കാട്ടിൽ തകർന്നുവീണു. യുവാവ് കൊല്ലപ്പെട്ടതല്ലാതെ മറ്റു നാശനഷ്ടങ്ങളോ അപകടങ്ങളോ ഇല്ല. വിമാനം തകർന്നതിൽ യുദ്ധവിമാനങ്ങൾക്കു പങ്കില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് ടക്കോമ വിവാമത്താവളം കുറച്ചുസമയത്തേക്ക് അടച്ചിട്ടു.
യുവാവിന് ആത്മഹത്യാപ്രവണത ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞുവെങ്കിലും ഇതു സാധൂകരിക്കുന്ന തെളിവുകളൊന്നും നല്കിയില്ല.
സിയാറ്റിലിൽ മോഷ്ടിച്ചു പറത്തിയ വിമാനം തകർന്ന് യുവാവ് മരിച്ചു
11:11 PM Aug 11, 2018 | Deepika.com