ഇസ്ലാമാബാദ്: പാക് സൈനിക ഉദ്യോഗസ്ഥർക്കു പരിശീലനം നല്കുന്ന പദ്ധതി യുഎസ് നിർത്തി.വാഷിംഗ്ടണിലെ യുഎസ് നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി അടക്കമുള്ളയിടങ്ങളിൽ പാക് സൈനികരെ പരിശീലിപ്പിക്കാൻ ഫണ്ട് അനുവദിക്കേണ്ടെന്നു ട്രംപ് ഭരണകൂടം നിർദേശിച്ചതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
പാക് സൈനികരെ പരിശീലിപ്പിക്കാമെന്നു റഷ്യ സമ്മതിച്ചതിനു പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. റഷ്യയും പാക്കിസ്ഥാനും ചൊവ്വാഴ്ചയാണു കരാർ ഒപ്പിട്ടത്.
ഭീകർക്കെതിരേ മതിയായ നടപടി എടുക്കാത്തതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ട്രംപ് പാക്കിസ്ഥാനുള്ള ധനസഹായം നേരത്തേ വെട്ടിക്കുറച്ചിരുന്നു. അതേസമയം, സൈനികർക്കു പരിശീലനം നല്കുന്നതു തുടരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, അടുത്ത അക്കഡേമിക് വർഷത്തിൽ പാക് സൈനികരെ പ്രവേശിപ്പിക്കേണ്ടെന്നാണ് ഇപ്പോൾ ട്രംപ് ഭരണകൂടം നിർദേശം നല്കിയിരിക്കുന്നത്. യുഎസിലെ പ്രതിരോധ പരിശീലന സ്ഥാപനങ്ങളിൽ 66 സീറ്റുകളാണ് പാക്കിസ്ഥാനു നീക്കിവച്ചിരുന്നത്.
1960 മുതൽ പാക് സൈനികർക്കു യുഎസ് പരിശീലനം നല്കുന്നു. തൊണ്ണൂറുകളിൽ ഇതു നിലച്ചുപോയെങ്കിലും 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നാലെ പുനഃസ്ഥാപിക്കപ്പെട്ടു.
യുഎസിൽ പരിശീലനം ലഭിക്കുന്ന പാക് ഓഫീസർമാർക്കു പാക് പട്ടാളത്തിൽ ഉന്നതപദവികളാണു ലഭിക്കുന്നത്. മുൻ പട്ടാള ജനറൽ അഷ്ഫാക് കയാനിയും ഇപ്പോഴത്തെ ഐഎസ്ഐ മേധാവി ലഫ്. ജനറൽ നവീദ് മുഖ്താറും യുഎസിൽ പരിശീലനം നേടിയവരാണ്.
അതേസമയം, അമേരിക്കയുമായി അകലുന്ന പാക്കിസ്ഥാൻ റഷ്യയുമായി അടുക്കുകയാണ്.
പാക് സൈനികർക്ക് യുഎസ് ഇനി പരിശീലനം നല്കില്ല
11:11 PM Aug 11, 2018 | Deepika.com