ഹൂസ്റ്റൺ: സൂര്യനെക്കുറിച്ചു പഠിക്കാനായി നാസ ഇന്നലെ അയയ്ക്കാനിരുന്ന പാർക്കർ സോളാർ പ്രോബ് പേടകത്തിന്റെ വിക്ഷേപണം സാങ്കേതിക തടസങ്ങളെത്തുടർന്ന് 24 മണിക്കൂർ വൈകിച്ചു. പേടകത്തെയും വഹിച്ചുള്ള ഡൽറ്റാ നാല് ഹെവി റോക്കറ്റ് ഫ്ളോറിഡയിലെ കേപ് കാനവറാൾ വ്യോമസേനാ ആസ്ഥാനത്തുനിന്ന് ഇന്ന് ഉയരും.
ഒരു നക്ഷത്രത്തോട് ഏറ്റവും അടുത്തെത്തി പഠനം നടത്തുന്ന പേടകമായിരിക്കുമിത്. 2023ൽ സൂര്യനോട് 61.3 ലക്ഷം കിലോമീറ്റർ അടുത്തെത്തും. ഭൂമിയും സൂര്യനും തമ്മിലുള്ള ഏകദേശ ദൂരം 1,500 ലക്ഷം കിലോമീറ്റർ ആണ്.
ആയിരത്തിനു മുകളിൽ ഡിഗ്രി സെൽഷ്യസ് ചൂട് പ്രതിരോധിക്കാൻ തക്കവിധത്തിലാണ് പേടകം തയാറാക്കിയിരിക്കുന്നത്.
സൗരവാതകങ്ങളേക്കുറിച്ചും സൗരോർജ കണികകളെക്കുറിച്ചുമുള്ള പഠനങ്ങളാണ് പാർക്കർ പ്രോബ് പ്രധാനമായും നടത്തുക. കോറോണ എന്നറിയപ്പെടുന്ന സൂര്യന്റെ പ്രഭാവലയവും കടന്നു പഠനം നടത്താനുള്ള ശേഷി പ്രോബിനുണ്ട്.
ഏഴു വർഷം ദൗത്യം തുടരും. യൂജീൻ പാർക്കർ എന്ന ശാസ്ത്രജ്ഞന്റെ അനുസ്മരണാർഥമാണ് പേരിട്ടിരിക്കുന്നത്.
പാർക്കർ പ്രോബ് വിക്ഷേപണം ഇന്ന്
11:11 PM Aug 11, 2018 | Deepika.com