ഇസ്ലാമാബാദ്: പരസ്യമായി വോട്ടു രേഖപ്പെടുത്തിയ സംഭവത്തിൽ നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തെരഞ്ഞെടുപ്പു കമ്മീഷന് മാപ്പപേക്ഷ എഴുതി നല്കി. ഇതു സ്വീകരിച്ച കമ്മീഷൻ കേസ് അവസാനിപ്പിച്ചു. ഇസ്ലാമാബാദിലെ എൻഎ-53ാം മണ്ഡലത്തിലെ ഇമ്രാന്റെ വിജയം അംഗീകരിച്ച് വിജ്ഞാപനം ഇറക്കാനും കമ്മീഷൻ തീരുമാനിച്ചു.
പോളിംഗ് ബൂത്തിൽ രഹസ്യമായി വോട്ടു രേഖപ്പെടുത്തണ മെന്ന നിയമം ലംഘിച്ചതിനാണ് ഇമ്രാനെതിരേ കമ്മീഷൻ കേസെടുത്തത്. ആറു മാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
നേരത്തേ ഇമ്രാൻ അഭിഭാഷകൻ മുഖേന മറുപടി നല്കിയെങ്കിലും കമ്മീഷൻ തള്ളി. തുടർന്നാണ് നേരിട്ടു മാപ്പപേക്ഷ എഴുതി നല്കിയത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ റിട്ട. ജസ്റ്റീസ് സർദാർ മുഹമ്മദ് റാസ മാപ്പപേക്ഷയെ എതിർത്തെങ്കിലും മറ്റു മൂന്ന് അംഗങ്ങൾ അനുകൂലിച്ചതോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു.
അഞ്ചു മണ്ഡലങ്ങളിലാണ് ഇമ്രാൻ മത്സരിച്ചത്. എല്ലായിടത്തും ജയിച്ചു. എൻഎ-53 മണ്ഡലത്തിൽ മുൻ പ്രധാനമന്ത്രിയും പിഎംഎൽ-എൻ നേതാവുമായ അബ്ബാസിയെയാണു തോല്പിച്ചത്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ കേസിന്റെ പശ്ചാത്തലത്തിൽ ഈ മണ്ഡലത്തിലെ വിജയം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചിരിക്കുകയായിരുന്നു. കേസ് അവസാനിച്ചതോടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഇമ്രാന് നിയമതടസമില്ല.
സത്യപ്രതിജ്ഞ 18ന്
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്യുന്നത് ഓഗസ്റ്റ് 18നായിരിക്കുമെന്ന് തെഹ്റിക് ഇ ഇൻസാഫ് പാർട്ടി നേതൃത്വം അറിയിച്ചു. ഇന്നലെ ചേർന്ന പാർട്ടി യോഗം ഇമ്രാനെ പാർലമെന്ററി നേതാവായും പ്രധാനമന്ത്രി സ്ഥാനാർഥിയായും ഔദ്യോഗികമായി അംഗീകരിച്ചു.
പുതിയ ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച നടത്താൻ പ്രസിഡന്റ് മംനൂൺ ഹുസൈൻ നിർദേശം നല്കി. അംഗങ്ങൾ അന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ തെരഞ്ഞെടുപ്പ് രഹസ്യബാലറ്റിലൂടെ നടത്തും.
ഇമ്രാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് 15നായിരിക്കുമെന്ന് മുന്പു വാർത്തകളുണ്ടായിരുന്നു.
ഇമ്രാന്റെ ഇന്ത്യയിലെ ക്രിക്കറ്റ് സുഹൃത്തുക്കളായ കപിൽദേവ്, നവ്ജ്യോത് സിംഗ് സിദ്ദു, സുനിൽ ഗവാസ്കർ എന്നിവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നും തെഹ്റിക് ഇ ഇൻസാഫ് നേതാക്കൾ സ്ഥിരീകരിച്ചു.
ഇമ്രാൻ മാപ്പ് എഴുതി നൽകി; കേസ് പിൻവലിച്ചു
12:37 AM Aug 11, 2018 | Deepika.com