യുണൈറ്റഡ് നേഷൻസ്: വടക്കൻ യെമനിലെ സാദാ പ്രവിശ്യയിൽ 50 കുട്ടികളുടെ മരണത്തിനിടയാക്കിയ മിസൈൽ ആക്രമണത്തെക്കുറിച്ച് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നിർദേശിച്ചു. സമ്മർക്യാന്പിൽ നിന്നു മടങ്ങിയ കുട്ടികൾ സഞ്ചരിച്ച ബസ് സൗദിസഖ്യം നടത്തിയ വ്യോമാക്രമണത്തിൽ തകർന്നു. ഹൗതി ഷിയാ വിമതരുടെ ശക്തികേന്ദ്രമായ ദഹ്യാൻ പട്ടണത്തിലെ മാർക്കറ്റിൽ വച്ചാണു യുദ്ധവിമാനത്തിൽനിന്നുള്ള മിസൈൽ ബസിൽ പതിച്ചത്.
ബസിലുള്ളവർക്കു പുറമേ നിലത്തുണ്ടായിരുന്നവരും മരിച്ചു. 77 പേർക്കു പരിക്കേറ്റു. മരിച്ച കുട്ടികളിൽ ചിലർ പത്തുവയസിനും പതിമൂന്നുവയസിനും മധ്യേ പ്രായമുള്ളവരാണ്. സിവിലിയന്മാരുടെ ജീവഹാനി ഒഴിവാക്കാൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു. കുട്ടികൾ സഞ്ചരിച്ച ബസിനെ ലക്ഷ്യമിട്ടു നടത്തിയ മിസൈൽ ആക്രമണത്തെ യുണിസെഫ് മേധാവി ഹെന്റിയറ്റായും അപലപിച്ചു.
കുട്ടികളെ ആക്രമിച്ചതിനു യാതൊരു ന്യായീകരണവുമില്ലെന്ന് യുണിസെഫ് യെമൻ പ്രതിനിധി മെരിറ്റൽ റെലായും പറഞ്ഞു. സൗദിയുടെ പിന്തുണയുള്ള യെമനിലെ ഹാദി സർക്കാരും ഇറാന്റെ പിന്തുണയുള്ള ഹൗതിഷിയാ വിമതരും തമ്മിലുള്ള പോരാട്ടം2015ൽ മൂർച്ഛിച്ചശേഷം ഇതുവരെ 2400 കുട്ടികൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
കുട്ടികളെ ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണം : അന്വേഷണം വേണമെന്നു യുഎൻ
12:37 AM Aug 11, 2018 | Deepika.com