കൊച്ചി: ഫെഡറൽ ബാങ്കിന്റെ ഓഹരി ഉടമകളുടെ 87-ാമത് വാർഷിക പൊതുയോഗം ആലുവയിൽ ചേർന്നു. ചെയർമാൻ നിലേഷ് ശിവ്ജി വികംസേ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു.
ഓഹരി ഉടമകൾക്ക് 50 ശതമാനം ലാഭവിഹിതം പ്രഖ്യാപിക്കുന്നതിനും ബാങ്കിന്റെ ചില സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കുന്നതിനും പുനർനിയമിക്കുന്നതിനും ടയർ 2 ബോണ്ടുകൾ, ദീർഘകാല ബോണ്ടുകൾ, മസാല ബോണ്ടുകൾ, ഹരിത ബോണ്ടുകൾ, ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളോ മറ്റ് സെക്യൂരിറ്റികളോ അടക്കമുള്ളവ മുഖേന മൊത്തത്തിൽ 8,000 കോടി രൂപ വരെ വിതരണം ചെയ്യുന്നതും ഉൾപ്പെടെ വിവിധ മുഖ്യപ്രമേയങ്ങൾക്കും ഓഹരി ഉടമകളിൽ നിന്ന് അംഗീകാരം തേടുകയുണ്ടായി.
ഇന്ത്യൻ സന്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലേക്കെത്തിയതും ബാങ്ക് പുതിയ മാറ്റത്തിന്റെ ഘട്ടത്തിലാണെന്നതും കൊണ്ട് നടപ്പുസാന്പത്തിക വർഷത്തിൽ ബാങ്ക് കൂടുതൽ സന്തോഷകരമായ വേളയിലേക്കാവും ഉയരുകയെന്ന് ചെയർമാൻ അറിയിച്ചു. നിലവിലെ സാഹചര്യം വളരാനുള്ള മികച്ച അവസരമാണു ബാങ്കിനു നൽകുന്നതെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.
ഫെഡറൽ ബാങ്ക് ഓഹരിയുടമകൾക്ക് 50 ശതമാനം ലാഭവിഹിതം
11:14 PM Aug 10, 2018 | Deepika.com