സനാ: വടക്കൻ യെമനിലെ സാദാ പ്രവിശ്യയിൽ സൗദി സഖ്യം ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 43 പേർ കൊല്ലപ്പെട്ടു. 63 പേർക്കു പരിക്കേറ്റു. സമ്മർക്യാന്പിനു പോയ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസിലാണു യുദ്ധവിമാനത്തിൽ നിന്നുള്ള മിസൈൽ പതിച്ചത്.
ബസ് യാത്രികർക്കു പുറമേ സമീപത്തു റോഡിലുണ്ടായിരുന്നവരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തുവയസിൽ താഴെ പ്രായമുള്ള നിരവധി കുട്ടികൾക്കു ജീവഹാനി നേരിട്ടെന്നാണു റിപ്പോർട്ട്.
ഹൗതി ഷിയാ വിമതരുടെ ശക്തികേന്ദ്രമായ സാദായിലെ ദഹ്യാൻ മാർക്കറ്റിൽ വച്ചാണു ബസിനു നേർക്ക് മിസൈൽ ആക്രമണം ഉണ്ടായതെന്നു റെഡ്ക്രോസ് പറഞ്ഞു.
ഇറാന്റെ പിന്തുണയുള്ള ഹൗതി ഷിയാ വിമതർക്ക് എതിരേ സൗദി സഖ്യം നിരന്തരം ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ഹൗതികൾ സൗദി നഗരമായ ജിസ്രാനിലേക്ക് അയച്ച മിസൈൽ ഒരാളുടെ മരണത്തിനിടയാക്കി. ഇതിനു പ്രതികാരമായാണ് ഇന്നലെ ദഹ്യാൻ മാർക്കറ്റിൽ വ്യോമാക്രമണം നടത്തിയതെന്നു പറയപ്പെടുന്നു. സിവിലിയന്മാരുടെ ജീവന് സൗദിസഖ്യം വില കല്പിക്കുന്നില്ലെന്നു ഹൗതി വക്താവ് മുഹമ്മദ് അബ്ദുൾ സലാം ആരോപിച്ചു.
തലസ്ഥാനമായ സനാ ഉൾപ്പെടെ പ്രധാന പ്രദേശങ്ങൾ കൈയടക്കിയ ഹൗതി വിമതർക്ക് എതിരേ യെമനിലെ ഹാദി സർക്കാർ ആരംഭിച്ച പോരാട്ടത്തിൽ സൗദി സഖ്യം ഇടപെട്ടുതുടങ്ങിയത്2015ലാണ്. ഇവരുടെ ആക്രമണത്തിൽ മുന്പും സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ തങ്ങൾ മനപ്പൂർവമായി സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താറില്ലെന്നു സഖ്യം ചൂണ്ടിക്കാട്ടി. യെമനിലെ ആഭ്യന്തരയുദ്ധത്തിൽ ഇതിനകം പതിനായിരത്തിലധികം പേർക്കു ജീവഹാനി നേരിട്ടു. 20ലക്ഷം പേർ അഭയാർഥികളായി.രാജ്യം ക്ഷാമത്തിന്റെ വക്കിലാണ്.
ബസിനു നേർക്കു മിസൈൽ: യെമനിൽ 43 മരണം
12:31 AM Aug 10, 2018 | Deepika.com