മോസ്കോ :റഷ്യ-യുഎസ് ബന്ധം കൂടുതൽ വഷളാവുന്നു. ബ്രിട്ടീഷ് മണ്ണിൽ രാസായുധാക്രമണം നടത്തിയെന്ന് ആരോപിച്ച് റഷ്യക്ക് എതിരേ അമേരിക്ക പ്രഖ്യാപിച്ച പുതിയ ഉപരോധം നിയമവിരുദ്ധമാണെന്നും അതിനാൽ തള്ളിക്കളയുകയാണെന്നും മോസ്കോ വ്യക്തമാക്കി.
മാർച്ചിൽ ബ്രിട്ടനിലെ സാലിസ്ബറി നഗരത്തിൽ റഷ്യൻ ഇരട്ടച്ചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കും നേർക്കു നടന്ന ആക്രമണത്തിന് ഉപയോഗിച്ചത് സോവ്യറ്റ് കാലഘട്ടത്തിൽ നിർമിച്ച നോവിചോക് എന്ന രാസവസ്തുവാണെന്നു കണ്ടെത്തിയിരുന്നു. ആക്രമണത്തിൽ പങ്കില്ലെന്ന റഷ്യയുടെ വാദം തള്ളിക്കൊണ്ടാണ് ഈ മാസം 22മുതൽ പുതിയ ഉപരോധം ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടത്.
രാസായുധാക്രമണം ആവർത്തിക്കില്ലെന്ന് ഉറപ്പു തരാനും യുഎൻ ഇൻസ്പെക്ടർമാർക്കു പരിശോധനയ്ക്ക് അവസരം ഒരുക്കാനും റഷ്യ തയാറാവണം. ഇല്ലെങ്കിൽ 90 ദിവസം കഴിഞ്ഞ് കൂടുതൽ കർക്കശ നടപടികൾ ഉണ്ടാവുമെന്നും യുഎസ് മുന്നറിയിപ്പു നൽകി. റഷ്യയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കുക, യുഎസിലേക്കുള്ള റഷ്യൻ ഏറോഫ്ളോട്ടിന്റെ ഫ്ളൈറ്റുകൾ സസ്പെൻഡ് ചെയ്യുക, റഷ്യയിൽനിന്നുള്ള ഇറക്കുമതി നിർത്തലാക്കുക തുടങ്ങിയ നടപടികൾ ഉണ്ടാവും. ഉപരോധ പ്രഖ്യാപനത്തെത്തുടർന്ന് ഇന്നലെ റഷ്യൻ ഏറോഫ്ളോട്ട് എയർലൈനിന്റെ ഓഹരിവില ഇടിഞ്ഞു.റൂബിളിന്റെ വിലയും താഴോട്ടുപോയി.
അന്തർദേശീയ നിയമം ലംഘിച്ച് ജൈവ, രാസായുധം പ്രയോഗിച്ചതിനു ക്രെംലിനെ ശിക്ഷിക്കാനാണ് ഉപരോധം പ്രഖ്യാപിച്ചതെന്നു സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ വക്താവ് ഹെദർ ന്യൂവർട്ട് പറഞ്ഞു. സ്ക്രിപാലും യൂലിയയും ദീർഘനാൾ ആശുപത്രിയിൽ കഴിയേണ്ടിവന്നു. ഇതിനുശേഷം സാലിസ്ബറിക്കു സമീപത്തെ അമേസ്ബറിയിൽ നോവിചോക്കിൽ നിന്നുള്ള വിഷബാധയേറ്റ രണ്ടു ബ്രിട്ടീഷ് പൗരന്മാരിൽ ഒരാൾ മരിച്ചു.
സാലിസ്ബറി ആക്രമണമുണ്ടായ ഉടൻതന്നെ റഷ്യയുടെ പങ്ക് സംശയിച്ചിരുന്നു. നിരവധി റഷ്യൻ നയതന്ത്ര പ്രതിനിധികളെ ബ്രിട്ടൻ പുറത്താക്കി. അമേരിക്ക ഉൾപ്പെടെ മറ്റ് ഏതാനും രാജ്യങ്ങളും ബ്രിട്ടനെ പിന്തുടർന്നു റഷ്യക്കാർക്ക് എതിരേ നടപടിഎടുത്തു. റഷ്യയും പ്രസ്തുത രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾക്ക് എതിരേ നടപടി എടുത്തു.
ഇതിനുശേഷം ഹെൽസിങ്കിയിൽ ട്രംപും പുടിനും തമ്മിൽ നടന്ന ഉച്ചകോടിയെത്തുടർന്നു ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. ഇപ്പോൾ റഷ്യക്ക് എതിരേ വീണ്ടും ട്രംപ് തിരിഞ്ഞത് ഇടക്കാല തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ ലക്ഷ്യമിട്ടാണെന്നു പറയപ്പെടുന്നു. കർക്കശ നിലപാടുള്ള പ്രസിഡന്റാണെന്ന ഖ്യാതി നവംബറിലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടിക്കു ഗുണം ചെയ്യും.
യുഎസിനു റോക്കറ്റ് എൻജിൻ തരില്ലെന്നു റഷ്യ
മോസ്കോ: യുഎസിന്റെ ബഹിരാകാശ പ്രോഗ്രാമിന് അത്യന്താപേക്ഷിതമായ റോക്കറ്റ് എൻജിനുകളുടെ കയറ്റുമതി തടയുമെന്നു റഷ്യയുടെ ഭീഷണി.
സ്ക്രിപാൽ സംഭവത്തിന്റെ പേരിൽ റഷ്യക്ക് എതിരേ യുഎസ് ഉപരോധം പ്രഖ്യാപിച്ചതിനു തിരിച്ചടി നൽകുകയാണു റഷ്യയുടെ ലക്ഷ്യം. സ്ക്രിപാലിനെതിരേ നടന്ന രാസായുധാക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്നു വ്യക്തമാക്കിയ റഷ്യ ഇതേക്കുറിച്ചു നിഷ്പക്ഷ അന്വേഷണം വേണമെന്നും നിർദേശിച്ചു.
നോവിചോക് ആക്രമണം:യുഎസ് ഉപരോധം നിരാകരിച്ച് റഷ്യ
12:31 AM Aug 10, 2018 | Deepika.com