ബാങ്കോക്ക്: ആഡംബരത്തിനും ധൂർത്തിനും കുപ്രസിദ്ധി നേടിയ മുൻ ബുദ്ധ സന്യാസി വിരാഫോൺ സുഖ്ഫോണിന് തായ്ലൻഡ് കോടതി 114 വർഷം തടവുശിക്ഷ വിധിച്ചു. ഭക്തരിൽനിന്ന് സംഭാവനകൾ വാങ്ങി തട്ടിപ്പു നടത്തിയ കേസിലാണ് ശിക്ഷ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കേസിലും മുപ്പത്തൊന്പതുകാരനായ സുഖ്ഫോൺ വിചാരണ നേരിടുന്നുണ്ട്. 2013ൽ അമേരിക്കയിലേക്കു കടന്ന ഇയാളെ തിരിച്ചയയ്ക്കുകയായിരുന്നു.
സ്വകാര്യ ജറ്റ് വിമാനത്തിൽ വിലയേറിയ സൺഗ്ലാസും ബാഗുമൊക്കെയായി ഇരിക്കുന്ന സുഖ്ഫോണിന്റെ ചിത്രം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇയാൾക്ക് വിലയേറിയ കാറുകളും വിവിധ അക്കൗണ്ടുകളിൽ ഏഴു ലക്ഷം ഡോളറിന്റെ ആസ്തിയുമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഭക്തർ നല്കിയ സംഭാവന തിരിച്ചു നല്കാനും കോടതി ഉത്തരവിട്ടു. പണം വെളുപ്പിക്കൽ, തട്ടിപ്പ്, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വെവ്വേറെ വിധിച്ച ശിക്ഷകൾ കൂട്ടുന്പോഴാണ് 114 വർഷത്തെ തടവ്. ശിക്ഷ ഒരുമിച്ച് അനുവിക്കുന്നതുകൊണ്ട് 20 വർഷം ജയിലിൽ കിടന്നാൽ മതിയാകും.
ബലാത്സംഗക്കേസിൽ ഒക്ടോബറിൽ വിധിയുണ്ടായേക്കും. ശിക്ഷിക്കപ്പെട്ടാൽ 20 വർഷം കൂടി ജയിലിൽ കിടക്കേണ്ടിവരും.
തായ് ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ് ബുദ്ധമതം. 2014ൽ പട്ടാളം അധികാരം പിടിച്ചെടുത്തിനെത്തുടർന്നാണ് സന്യാസിമാരുടെ മോശം പ്രവൃത്തികൾ പുറത്തുവരാൻ തുടങ്ങിയത്.
തായ്ലൻഡിൽ മുൻ സന്യാസിക്ക് 114 വർഷം തടവ്
12:31 AM Aug 10, 2018 | Deepika.com