ഇസ്ലാമാബാദ്: റഷ്യൻ സൈനികത്താവളങ്ങളിൽ പാക് സൈനികർക്കു പരിശീലനം നൽകുന്നതു സംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. അമേരിക്കയുമായുള്ള ബന്ധം കൂടുതൽ മോശമാവുന്ന സാഹചര്യത്തിൽ പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കാനുള്ള പാക് നീക്കത്തിന്റെ ഭാഗമാണിതെന്നു വിലയിരുത്തപ്പെടുന്നു.
റാവൽപ്പിണ്ടിയിൽ നടത്തിയ റഷ്യ-പാക്കിസ്ഥാൻ സംയുക്ത സൈനിക കൂടിയാലോചന സമിതിയുടെ യോഗത്തിനുശേഷമാണ് ചൊവ്വാഴ്ച കരാർ ഒപ്പിട്ടതെന്നു പാക് വിദേശമന്ത്രാലയം അറിയിച്ചു. റഷ്യൻ സംഘത്തിനു ഡെപ്യൂട്ടി പ്രതിരോധമന്ത്രി കേണൽ ജനറൽ അലക്സാണ്ഡർ ഫോമിൻ നേതൃത്വം നൽകി. പ്രതിരോധ സെക്രട്ടറി റിട്ടയേർഡ് ലഫ്റ്റനന്റെ ജനറൽ സമിർ ഉൽഹൂസൈൻ ഷായാണ് പാക്കിസ്ഥാനെ പ്രതിനിധീകരിച്ചത്. നേരത്തെ പാക് പ്രതിരോധമന്ത്രിയുമായി റഷ്യൻ മന്ത്രി ഫോമിൻ കൂടിക്കാഴ്ച നടത്തി. മൂന്നു സേനാവിഭാഗങ്ങളുടെ തലവന്മാരെയും അദ്ദേഹം സന്ദർശിച്ചു.
ഭീകരർക്ക് എതിരേ പാക് സുരക്ഷാസേന നടത്തുന്ന പോരാട്ടത്തിലും ഇതിനകം കൈവരിച്ച നേതൃത്വത്തിലും റഷ്യ സംതൃപ്തി പ്രകടിപ്പിച്ചു.
യുഎസ് നേതൃത്വം നൽകുന്ന ബ്ലോക്കിൽനിന്നു പാക്കിസ്ഥാൻ പുറത്തുകടന്നതിന്റെ തെളിവാണ് ഇപ്പോൾ ഒപ്പുവച്ച കരാറെന്ന് പ്രതിരോധ വിശകലന വിദഗ്ധൻ ഡോ. സയിദ് ഫറൂക്ക് ഹസ്നാത് അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനോടുള്ള യുഎസിന്റെ ശത്രുതാ മനോഭാവം വച്ചു നോക്കിയാൽ വരും നാളുകളിൽ റഷ്യയുമായി പാക്കിസ്ഥാൻ കൂടുതൽ അടുക്കാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ നയങ്ങളാണ് ഈ സ്ഥിതിയിൽ പാക്കിസ്ഥാനെ കൊണ്ടുചെന്നെത്തിച്ചത് . ചൈനയുമായും പാക്കിസ്ഥാൻ കൂടുതൽ അടുപ്പം പുലർത്തിവരികയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭീകരവിരുദ്ധ പ്രവർത്തനത്തിനായി അമേരിക്കയിൽ നിന്നു ഫണ്ടു സ്വീകരിച്ച പാക്കിസ്ഥാൻ ഭീകരർക്കു സുരക്ഷിത താവളം ഒരുക്കുന്നത് സമ്മതിക്കില്ലെന്ന് അടുത്തയിടെ അമേരിക്ക മുന്നറിയിപ്പു നൽകിയിരുന്നു. പാക്കിസ്ഥാനുള്ള സഹായം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
പാക് സൈനികർക്കു റഷ്യ പരിശീലനം നൽകും
12:30 AM Aug 09, 2018 | Deepika.com