വാഷിംഗ്ടൺ ഡിസി: “ഒന്നരലക്ഷം പേരുടെ മരണത്തിന് കാരണമായ ദൗത്യത്തിൽ പങ്കെടുത്തതിൽ ഒരു കുറ്റബോധവുമില്ല”- പറയുന്നത് ഹിരോഷിമയിൽ അണുബോംബ് ഇടാൻ നിയോഗിക്കപ്പെട്ട യുഎസ് സൈനികരിൽ ജീവനോടെയുള്ള അവശേഷിക്കുന്ന റസൽ ഗാക്കൻബാഷ്.
ഹിരോഷിമ, നാഗസാക്കി ബോംബിംഗിന്റെ 73-ാം വാർഷികം ജപ്പാൻ അനുസ്മരിക്കുന്നതിനിടെയാണ് തൊണ്ണൂറ്റഞ്ചുകാരനായ റസൽ ഇതു പറഞ്ഞത്. എഴുപത്തിമൂന്നു വർഷത്തിനുശേഷവും എനിക്കൊരു കുറ്റബോധവും തോന്നുന്നില്ല. എല്ലാ യുദ്ധവും നരകതുല്യമാണ്. ജപ്പാനാണ് യുദ്ധം തുടങ്ങിയത്. അത് അവസാനിപ്പിക്കേണ്ടിയിരുന്നു.
മൂന്നു യുദ്ധ വിമാനങ്ങളിലാണ് റസലും സംഘവും ബോംബിടാൻ പോയത്. ബോംബ് വഹിച്ച ഒരെണ്ണവും അകന്പടിയായി രണ്ടെണ്ണവും. സംഘത്തിലെ നാവിഗേറ്ററായിരുന്നു റസൽ.
അണുബോംബാണ് പ്രയോഗിക്കാൻ പോകുന്നതെന്ന് സംഘത്തിന് അറിവില്ലായിരുന്നുവെന്ന് റസൽ പറഞ്ഞു. അണുബോംബ് എന്ന വാക്കു തന്നെ ഞാൻ കേട്ടിട്ടില്ലായിരുന്നു. സ്ഫോടനം ഉണ്ടായിക്കഴിഞ്ഞാൽ അങ്ങോട്ടു നോക്കരുതെന്നു ഞങ്ങളോടു പറഞ്ഞിരുന്നു. സ്ഫോടനത്തെത്തുടർന്ന് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുണ്ടായി. എല്ലാവരും പരസ്പരം നോക്കി. ആരും സംസാരിച്ചില്ല. എല്ലാവരും അന്ധാളിച്ചുപോയി - റസൻ പറഞ്ഞു. 1945 ഓഗസ്റ്റ് ആറിനായിരുന്നു ഹിരോഷിമ ബോംബിംഗ്. മൂന്നു ദിവസത്തിനുശേഷം നാഗസാക്കിയിലും അമേരിക്ക അണുബോംബിട്ടു.
ഇന്നലെ നാഗസാക്കിയിൽ നടന്ന അനുസ്മരണ പരിപാടിയിൽ യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെരസ് പങ്കെടുത്തു. തങ്ങൾക്ക് ഇപ്പോഴും സാധാരണ ജീവിതം അപ്രാപ്യമാണെന്ന് അണുബോംബിനെ അതിജീവിച്ചവർ(ഹിബാക്കുഷ) പറഞ്ഞു. ആണവനിർവ്യാപനത്തിനുള്ള യുഎൻ കരാറിൽ ചേരാൻ ജപ്പാനെ നിർബന്ധിക്കണമെന്നും ഇവർ ഗുട്ടെരസിനോട് ആവശ്യപ്പെട്ടു.
അണുബോംബ് ഇട്ടതിൽ യുഎസ് സൈനികനു കുറ്റബോധമില്ല
12:30 AM Aug 09, 2018 | Deepika.com