വാഷിംഗ്ടൺ ഡിസി: യുഎസിലെ ട്രംപ് ഭരണകൂടം ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിച്ചു. അതിനു പുറമേ, ഉപരോധങ്ങൾ ലംഘിച്ച് ആരെങ്കിലും ഇറാനുമായി ഇടപാടിനു തുനിഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും പ്രസിഡന്റ് ട്രംപ് നല്കി.
ഇറാനിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സൈക്കോളജിക്കൽ യുദ്ധതന്ത്രമാണു യുഎസ് പ്രയോഗിക്കുന്നതെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി പ്രതികരിച്ചു.
ഉപരോധം അംഗീകരിക്കില്ലെന്നു യൂറോപ്യൻ യൂണിയൻ അറിയിച്ചു. ഇറാനുമായി ഇടപാടു നടത്തുന്നതിന്റെ പേരിൽ യൂറോപ്യൻ കന്പനികൾ യുഎസിന്റെ നടപടികൾ നേരിടേണ്ടിവന്നാൽ സംരക്ഷണം നല്കുമെന്നും അറിയിച്ചു.
ഇറാൻ ആണവ, മിസൈൽ പദ്ധതികൾ തുടരുകയാണെന്നും അവരെ ചർച്ചയ്ക്കു പ്രേരിപ്പിക്കാനാണ് ഉപരോധങ്ങളെന്നും ട്രംപ് പറയുന്നു. ചൊവ്വാഴ്ച രാത്രിതന്നെ ചില ഉപരോധങ്ങൾ നിലവിൽ വന്നു. നവംബറിൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ നടപ്പാക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
ഇറാന്റെ ആണവപദ്ധതികൾ നിയന്ത്രിക്കാൻ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുൻകൈയെടുത്തു നടപ്പാക്കിയ കരാറിൽനിന്ന് അടുത്തിടെ ട്രംപ് പിന്മാറിയിരുന്നു. അതേസമയം, കരാറിൽ അംഗങ്ങളായ യൂറോപ്യൻ രാജ്യങ്ങൾ പിന്മാറിയിട്ടില്ല.
ഇറാന്റെ സ്വർണം, അലുമിനിയം, ഉരുക്ക്, കൽക്കരി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ളതാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന ഉപരോധങ്ങൾ. എണ്ണ കയറ്റുമതിയെ അടക്കം ലക്ഷ്യമിടുന്ന ഉപരോധങ്ങളായിരിക്കും നവംബറിൽ ഏർപ്പെടുത്തുക.
ഇപ്പോഴത്തെ ഉപരോധങ്ങൾ ഇറാനെ എങ്ങനെ ബാധിക്കുമെന്ന ു കൃത്യമായി പറയാനാകില്ല. അതേസമയം, ഇറാൻ ആണവകരാറിൽനിന്നു പിന്മാറുമെന്നു ട്രംപ് മുന്പ് പ്രഖ്യാപിച്ചതിനു പിന്നാലെ അവരുടെ കറൻസിയുടെ മൂല്യം പകുതിയായി കുറഞ്ഞിരുന്നു.
യുഎസുമായി ചർച്ചയ്ക്ക് ഇറാൻ തയാറാണെന്നു പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. എന്നാൽ, ചർച്ചയിൽ സത്യസന്ധത വേണം. ഉപരോധങ്ങൾ ഏർപ്പെടുത്തിയുള്ള ചർച്ച ഫലം ചെയ്യില്ല. നവംബറിൽ യുഎസിൽ നടക്കുന്ന മിഡ് ടേം തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ ലക്ഷ്യമിട്ടാണ് ട്രംപിന്റെ ഇപ്പോഴത്തെ നടപടികളെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, ആഗോള സുരക്ഷയ്ക്ക് ഇറാനുമായുള്ള ആണവകരാർ നിലനിൽക്കേണ്ടതുണ്ടെന്ന് ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ഇറാനുമായി ഇടപാടു നടത്തുന്ന യൂറോപ്യൻ സ്ഥാപനങ്ങൾക്കു സംരക്ഷണ നല്കുന്ന പദ്ധതിയും പ്രഖ്യാപിച്ചു. പക്ഷേ, കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഇറാനുമായുള്ള പദ്ധതിയിൽനിന്നു പിന്മാറുകയാണെന്ന് ജർമൻ വാഹനനിർമാതാക്കളായ ഡൈംലർ അറിയിച്ചു.
ഇറാനെതിരേ ഉപരോധങ്ങൾ യുഎസ് പുനഃസ്ഥാപിച്ചു
12:23 AM Aug 08, 2018 | Deepika.com