ന്യൂഡൽഹി: ബാങ്ക് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയ എഫ്ആർഡിഐ (ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ്) ബിൽ പിൻവലിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവതരിപ്പിച്ചതാണു ബിൽ. പിന്നീട് സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ബിൽ പിൻവലിക്കാനുള്ള പ്രമേയം ലോക്സഭ ഇന്നലെ പാസാക്കി.
ബില്ലിന്റെ വിശദാംശങ്ങൾ അറിവായപ്പോൾ പരക്കെ ആശങ്കയും എതിർപ്പും വളർന്നു. ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷ്വറൻസ് ഇല്ലാതാകുന്ന വിധമായിരുന്നു ബില്ലിലെ വ്യവസ്ഥ. അതിനേക്കാൾ ഉപരിയായി, ബാങ്കിനു നഷ്ടം വന്നാൽ നിക്ഷേപകർ നഷ്ടം വഹിക്കണമെന്ന തരത്തിലുള്ള വ്യവസ്ഥ ബില്ലിൽ ഉണ്ടായത് എങ്ങും ആശങ്കയുണ്ടാക്കി. നഷ്ടം വരുന്പോൾ ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളിൽനിന്നു തുക പിടിക്കാനായിരുന്നു നിർദേശം.
ആശങ്കയും എതിർപ്പും വ്യാപകമായപ്പോഴാണു ബിൽ പിൻവലിക്കാൻ ജൂലൈയിൽ കേന്ദ്രം തീരുമാനിച്ചത്. ജൂലൈ 20നു ദീപിക ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ബില്ലിലെ അപായവശങ്ങളേപ്പറ്റി ആദ്യം റിപ്പോർട്ട് ചെയ്തതും ദീപികയാണ്.
ബിൽ പിൻവലിക്കാനുള്ള പ്രമേയം ധന സഹമന്ത്രി പൊൻരാധാകൃഷ്ണനാണു ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ പിൻവലിക്കാനുള്ള ഗവൺമെന്റിന്റെ ശിപാർശ കഴിഞ്ഞയാഴ്ച സംയുക്ത പാർലമെന്ററി കമ്മിറ്റി അംഗീകരിച്ചിരുന്നു.നരേന്ദ്ര മോദി ഗവൺമെന്റ് ഒരു സുപ്രധാന സാന്പത്തിക നിയമനിർമാണം പിൻവലിക്കുന്നത് ഇതാദ്യമാണ്.
ബാങ്ക് നിക്ഷേപകരുടെ ആശങ്ക മാറി; വിവാദബിൽ പിൻവലിച്ചു
12:23 AM Aug 08, 2018 | Deepika.com