ന്യൂയോർക്ക്: ഇന്ദ്ര നൂയി പെപ്സികോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) പദവി ഒഴിയുന്നത് കന്പനിയിൽ വിപ്ലവകരമായ മാറ്റം വരുത്തിയിട്ട്. പന്ത്രണ്ടു വർഷം സിഇഒ, അതിനുമുന്പ് രണ്ടു വർഷം ചീഫ് ഫിനാൻഷ്യൽ ഓഫീസർ, പെപ്സികോയിലെ 24 വർഷത്തിൽ മുക്കാൽ ഭാഗവും ഉന്നത മാനേജ്മെന്റിൽ ചെലവഴിച്ചയാളാണ് ചെന്നൈക്കാരിയായ ഇന്ദ്ര കൃഷ്ണമൂർത്തി നൂയി. നർത്തകിയുമാണ്.
ഒക്ടോബർ മൂന്നിനു കന്പനി പ്രസിഡന്റ് റാമോൺ ലഗ്വാർട്ടയ്ക്കു സിഇഒ പദവി കൈമാറുന്ന ഇന്ദ്ര അടുത്തവർഷം മധ്യംവരെ ചെയർപേഴ്സൺ ആയി തുടരും.ഭാവിയെ വളരെ മുന്നേ കണ്ട കന്പനി മേധാവി എന്ന നിലയിലാണ് ഇന്ദ്ര വിലമതിക്കപ്പെടുന്നത്. കോള അടക്കം ലഘുപാനീയ വിപണി നേരിടുന്ന വെല്ലുവിളികൾ അവർ മനസിലാക്കി. പാനീയ കന്പനിയിൽനിന്നു ലഘുഭക്ഷണ കന്പനിയിലേക്കു പെപ്സിയെ മാറ്റിയെടുത്തു. പഞ്ചസാര, നെയ്യ് തുടങ്ങിയവ ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ ജനങ്ങളിൽ ആശങ്ക വളർത്തുന്നത് അവർ മുൻകൂട്ടി കണ്ടു. അതനുസരിച്ച് ഉത്പന്നഘടനയിൽ മാറ്റംവരുത്തി. ആരോഗ്യകരമായവയാണു നല്കുന്നതെന്ന പ്രചാരണം പെപ്സികോയ്ക്കു നേട്ടമായി. ഇന്നിപ്പോൾ ലഘുഭക്ഷണ വിഭാഗം വേർപെടുത്തി പ്രത്യേക കന്പനിയാക്കുന്നതിനേപ്പറ്റി ആലോചന നടക്കുന്നത് ഇന്ദ്രയുടെ തന്ത്രം വിജയിച്ചു എന്നതിനു തെളിവാണ്.
മദ്രാസ് ക്രിസ്ത്യൻ കോളജിലും കോൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലും യേൽ സ്കൂൾ ഓഫ് മാനേജ്മെന്റിലും പഠിച്ച ഇന്ദ്ര കോളജിൽ ക്രിക്കറ്റ് ടീമംഗവും പെൺകുട്ടികളുടെ റോക്ക് ബാൻഡിൽ മുഖ്യ ഗിറ്റാറിസ്റ്റുമായിരുന്നു. ലോകത്തിലെ കരുത്തരായ വനിതകളുടെ പട്ടികയിൽ ഒന്നിലേറെത്തവണ ഒന്നാം സ്ഥാനത്തു വന്നു.
ആംസോഫ്റ്റ് സിസ്റ്റംസ് പ്രസിഡന്റ് രാജ് കെ. നൂയിയാണു ഭർത്താവ്. രണ്ടു പുത്രിമാരുണ്ട്. ഒരു മകൾ യേൽ സ്കൂൾ ഓഫ് മാനേജ്മെന്റിൽ പഠിക്കുന്നു.ഇന്ദ്രയുടെ സഹോദരി ചന്ദ്രിക ഐഐഎം അഹമ്മദാബാദിൽനിന്ന് എംബിഎ എടുത്തു. അമേരിക്കയിൽ ടണ്ടൻ കാപ്പിറ്റൽ അസോസ്യേറ്റ്സിന്റെ പ്രസിഡന്റാണ്. ഗ്രാമി നോമിനേഷൻ ലഭിച്ചിട്ടുള്ള ഗായികയുമാണ്.
ജോൺസൺ ആൻഡ് ജോൺസൺ, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ്, മോട്ടോറോള, ഏസിയ ബ്രൗൺ ബൊവേരി എന്നിവയിൽ പ്രവർത്തിച്ചശേഷമാണ് ഇന്ദ്ര പെപ്സിക്കോയിൽ എത്തിയത്.
വനിതകൾ കുറയുന്നു
ഇന്ദ്ര പിരിയുന്നതോടെ സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് 500 കന്പനികളിൽ 23 വനിതാ സിഇഒമാരേ ഉണ്ടാകൂ. 2009നുശേഷം ഈ 500 കന്പനികളിൽ 24 വനിതാസാരഥികൾ വിരമിച്ചപ്പോൾ 21ലും പകരം വന്നതു പുരുഷന്മാരാണ്.
ഇന്ദ്ര പിരിയുന്നതു പെപ്സികോയുടെ മുഖച്ഛായ മാറ്റിയിട്ട്
12:23 AM Aug 08, 2018 | Deepika.com