ജക്കാർത്ത: ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര കേന്ദ്രമായ ലൊംബോക്, ബാലി ദ്വീപുകളിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 91 ആയി. 200ൽ അധികം പേർക്കു പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സർക്കാർ വക്താവ് നുഗ്രോഹോ പറഞ്ഞു.
ലൊംബോക്, ബാലി ദ്വീപുകളിലും ഈസ്റ്റ് ജാവാ പ്രവിശ്യയിലും പ്രകന്പനം അനുഭവപ്പെട്ടു. ലൊംബോക്കിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ജിലിസ് ദ്വീപിലെ ആയിരത്തോളം ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു മാറ്റുന്നതിന് അധികൃതർ നടപടി സ്വീകരിച്ചു.
ലൊംബോക്കിന്റെ വടക്കൻ മേഖലയിൽ കനത്തനാശം നേരിട്ടു. ഇവിടെ ഏതാനും മോസ്കുകൾ നിലംപൊത്തിയെന്നും ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്നു സംശയമുണ്ടെന്നും നുഗ്രോഹോ മെട്രോ ടിവിയോടു പറഞ്ഞു. കെട്ടിടത്തിന്റെ നഷ്ടശിഷ്ടങ്ങൾ മാറ്റി തെരച്ചിൽ നടത്തുന്നുണ്ട്. ഭൂകന്പത്തിൽ മൂന്നു പാലങ്ങളും ഏതാനും റോഡുകളും തകർന്നു.
ലൊംബോക്കിലെ പ്രധാനനഗരമായ മടാരയിലും നാശമുണ്ടായി. ലൊംബോക്കിൽ ഭൂനിരപ്പിൽനിന്ന് പത്തുകിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകന്പമാപിനിയിൽ ഏഴ് രേഖപ്പെടുത്തിയ ആദ്യ ഭൂകന്പത്തെത്തുടർന്ന് ഇതുവരെ 130 തുടർ ചലനങ്ങൾ ഉണ്ടായി. ഭൂകന്പത്തെത്തുടർന്ന് ലൊംബോക്കിലും ബാലിയിലും പരിഭ്രാന്തി പടർന്നു. ജനങ്ങൾ വീടുകളിലും റസ്റ്ററന്റുകളിലും ആശുപത്രികളിലും നിന്നു പുറത്തേക്കോടി. സുനാമി മുന്നറിയിപ്പു നൽകിയെങ്കിലും താമസിയാതെ പിൻവലിച്ചു. എന്നാൽ ഉയരംകൂടിയ തിരമാലകളുണ്ടായതായി റിപ്പോർട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം പ്രാവശ്യമാണ് ലൊംബോക്കിൽ ഭൂകന്പം ഉണ്ടാവുന്നത്. ജൂലൈ 29ലെ ഭൂകന്പത്തിൽ 17 പേർ കൊല്ലപ്പെടുകയും 365 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പതിനയ്യായിരത്തോളം വീടുകൾ തകർന്നു.
പർവത മേഖലയിൽ കുടുങ്ങിയസ്വദേശികളും വിദേശികളുമായ ആയിരത്തോളം ടൂറിസ്റ്റുകളെ സൈനികസഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്തോനേഷ്യൻ ഭൂകന്പം മരണം 91 ആയി
10:33 PM Aug 06, 2018 | Deepika.com