ന്യൂയോർക്ക്: മഹീന്ദ്രയുടെ റോക്സർ നിർമിക്കാൻ തങ്ങൾക്ക് അനുമതിയുണ്ടെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.
മഹീന്ദ്രയുടെ റോക്സർ അമേരിക്കയിൽ വിൽക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റർണാഷണൽ ട്രേഡ് കമ്മീഷനു നല്കിയ പരാതിയിൽ ആദ്യമായാണ് മഹീന്ദ്ര പ്രതികരിക്കുന്നത്. തങ്ങളുടെ വില്ലീസ് ജീപ്പിന്റെ രൂപത്തിലാണ് മഹീന്ദ്ര റോക്സർ നിർമിച്ചിരിക്കുന്നതെന്നാണ് എഫ്സിഎയുടെ ആരോപണം. ഈ മാസം ഒന്നിനാണ് എഫ്സിഎ പരാതിയുമായി രംഗത്തെത്തിയത്.
1940 മുതൽ എഫ്സിഎയുമായുള്ള കരാറിൽ വില്ലീസിന്റെ രൂപത്തിൽ വാഹനങ്ങൾ നിർമിക്കാൻ തങ്ങൾക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നാണ് മഹീന്ദ്ര നല്കുന്ന വിശദീകരണം. 2009ൽ ഇരുകമ്പനികളും കരാർ പുതുക്കിയപ്പോൾ ഫിയറ്റ് ക്രൈസ്ലറിന് ഇക്കാര്യം അറിയാമായിരുന്നുവെന്നും മഹീന്ദ്ര പറഞ്ഞു. പ്രവർത്തനങ്ങളും ഉത്പാദനവും വില്പനയുമെല്ലാം വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണെന്നും ഇന്ത്യൻ കമ്പനി വിശദീകരിച്ചു.
മഹീന്ദ്രയുടെ റോക്സർ അമേരിക്കൻ വിപണിയിലെത്തുന്പോൾ തങ്ങളുടെ ജീപ്പിന്റെ വില്പന ഇടിയുമെന്ന ഭീതിയാണ് പരാതിയുമായി രംഗത്തെത്താൻ എഫ്സിഎയെ പ്രേരിപ്പിച്ചതെന്ന റിപ്പോർട്ടുകളുണ്ട്.
റോക്സർ നിർമിക്കാൻ അവകാശമുണ്ട്: മഹീന്ദ്ര ആൻഡ് മഹീന്ദ്ര
08:53 PM Aug 06, 2018 | Deepika.com