മുംബൈ: ടൊയോട്ടയുടെ കർണാടകയിലെ ബിദാദി പ്ലാന്റിൽ 100 കോടി ഡോളറിന്റെ (ഏകദേശം 7000 കോടി രൂപ) നിക്ഷേപം നടത്താനൊരുങ്ങി മാരുതി സുസുകി. മാരുതിയുടെ വാഹനങ്ങൾ ഉത്പാദിപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുവേണ്ടിയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളുടെ ഈ നിക്ഷേപം.
ടൊയോട്ടയുടെ കർണാടകയിലെ പ്ലാന്റിന് വർഷം മൂന്നു ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇതിന്റെ 50 ശതമാനം മാത്രമേ ഉത്പാദിപ്പിക്കാറുള്ളൂ. അവശേഷിക്കുന്ന ശേഷി മാരുതി ഏറ്റെടുക്കുന്നതോടെ ജനപ്രിയ മോഡലുകളായ ബലേനോയും വിറ്റാര ബ്രെസയും ഇവിടെ നിർമിക്കും. നിലവിൽ ഗുജറാത്തിലും ഹരിയാനയിലുമായി മൂന്നു നിർമാണ യൂണിറ്റുകളുള്ള മാരുതി സുസുകിക്ക് പുതിയ സംവിധാനത്തിലൂടെ ദക്ഷിണേന്ത്യൻ ഉപയോക്താക്കളിലേക്ക് കൂടുതൽ അടുക്കാൻ കഴിയും. എന്നാൽ, ടൊയോട്ടയുടെ പ്ലാന്റിൽ നിർമിക്കുന്ന വാഹനങ്ങൾ ടൊയോട്ടയുടെ ക്രോസ് ബാഡ്ജിംഗ് നെയിമിലായിരിക്കും നിരത്തിലെത്തുക. 2022 ആകുന്പോഴേക്കും മാരുതിയുടെ മറ്റു മോഡലുകളും കർണാടകയിൽ ഉത്പാദിപ്പിച്ചു തുടങ്ങും.
സമീപകാലത്ത് ഇരുകമ്പനികളും തമ്മിലുള്ള സഹകരണ കരാറിൽ ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി കൈമാറ്റവുമുണ്ട്. ഒപ്പം ടൊയോട്ടയുടെ ജനപ്രിയ മോഡലായ കൊറോള മാരുതി സുസുകി ബാഡ്ജിംഗിൽ ഇറക്കാനും തീരുമാനമുണ്ട്.
ചില മാറ്റങ്ങൾ
നിലവിൽ മാരുതിയുടെ ഗുജറാത്ത് പ്ലാന്റിലാണ് ബലേനോ നിർമിക്കുന്നത്. ടൊയോട്ടയുടെ ബാഡ്ജിൽ ബലേനോ എത്തുന്പോൾ ഹെഡ് ലാന്പുകൾ, ടെയിൽ ലാന്പുകൾ, ഫ്രണ്ട് ഗ്രിൽ തുടങ്ങിയവയ്ക്ക് ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ടൊയോട്ട പ്ലാന്റിൽ മാരുതിയുടെ നിക്ഷേപം
08:53 PM Aug 06, 2018 | Deepika.com