ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരിവിപണിയിലെ ചരിത്രനേട്ടങ്ങളുടെ തിളക്കത്തിനു കേന്ദ്രബാങ്ക് നീക്കം മങ്ങലേല്പിച്ചു. പലിശനിരക്കിൽ ആർബിഐ വരുത്തിയ മാറ്റങ്ങൾ നിക്ഷേപകരിൽ ആശങ്കയുളവാക്കിയതോടെ ബാധ്യതകൾ പണമാക്കാൻ ഒരു വിഭാഗം ഓപ്പറേറ്റർമാർ നടത്തിയ നീക്കം സെൻസെക്സിലും നിഫ്റ്റിയിലും സാങ്കേതിക തിരുത്തൽ ഉളവാക്കി. സെൻസെക്സ് റിക്കാർഡ് ആയ 37,711 വരെയും നിഫ്റ്റി 11,390 വരെയും ഉയർന്നു. ബോംബെ സൂചിക 220 പോയിന്റും നിഫ്റ്റി 82 പോയിന്റും പ്രതിവാരനേട്ടത്തിലാണ്.
പണപ്പെരുപ്പം നിയന്ത്രിക്കാനും വിനിമയവിപണിയിൽ ഡോളറിനു മുന്നിൽ രൂപയ്ക്ക് ശക്തിപകരാനും ആർബിഐ രണ്ടു മാസത്തിനിടയിൽ രണ്ടാം തവണ പലിശനിരക്കിൽ കാൽ ശതമാനം വർധിപ്പിച്ചു.
ആഭ്യന്തര-വിദേശഫണ്ടുകൾ വാരാരംഭത്തിൽ ഹെവിവെറ്റ് ഓഹരികളിൽ നിക്ഷേപകരായെങ്കിലും സാന്പത്തികമേഖലയിലെ പുതിയ നീക്കങ്ങൾ അവരെ വില്പനക്കാരാക്കി. വിദേശഫണ്ടുകൾ പിന്നിട്ടവാരം 403.51 കോടി രൂപയുടെയും ആഭ്യന്തരഫണ്ടുകൾ 1057.84 കോടി രൂപയുടെയും ഓഹരികൾ കൈവിട്ടു.
വാരാരംഭത്തിൽ ഫോറെക്സ് മാർക്കറ്റിൽ 68.66ൽ നീങ്ങിയ രൂപയുടെ മൂല്യം വായ്പാ അവലോകനവേളയിൽ 68.30ലേക്കു മികവ് കാണിച്ചെങ്കിലും വാരാന്ത്യം മുൻവാരത്തെ അപേക്ഷിച്ച് അഞ്ചു പൈസ മെച്ചപ്പെട്ട് 68.61ലാണ്. കേന്ദ്രബാങ്ക് നീക്കങ്ങൾ കാര്യമായ ഗുണം വിനിമയവിപണിയിൽ സൃഷ്ടിച്ചില്ല. അതേസമയം, പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇത് അവസരമൊരുക്കുമോയെന്നറിയാൻ കാത്തിരിക്കേണ്ടിവരും.
ഓഗസ്റ്റ്-സെപ്റ്റംബറിൽ മൺസൂൺ സാധാരണ നിലയിലായിരിക്കുമെന്ന കാലാവസ്ഥാനിരീക്ഷണകേന്ദ്രം നടത്തിയ വിലയിരുത്തൽ കാർഷികമേഖലയ്ക്കു നേട്ടമാകും. കാർഷികോത്പാദനം ഉയർന്നാൽ പണപ്പെരുപ്പ സാധ്യതകളെ പിടിച്ചുനിർത്താൻ ധനമന്ത്രാലയത്തിനാവും.
ചൈന-അമേരിക്ക വ്യാപാരയുദ്ധം വീണ്ടും ഏഷ്യൻ വിപണികളിൽ പരിഭ്രാന്തിയുളവാക്കി. ചൈനീസ് ഉത്പന്നങ്ങൾക്ക് അധികനികുതി പത്തു ശതമാനത്തിൽനിന്ന് 25 ശതമാനത്തിലേക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകൾ ചൈനീസ് ഓഹരിസൂചികയായ ഷാങ്ഹായിയെ തളർത്തി. 4.6 ശതമാനം ഇടിവാണ് സൂചികയ്ക്കുണ്ടായത്. ഇതേത്തുടർന്ന് ഹോങ്കോംഗിൽ ഹാൻസെങ് സൂചിക 3.9 ശതമാനം താഴ്ന്നു. ഈ ആശങ്കകൾ നിലനിന്നാൽ അത് ജപ്പാൻ, കൊറിയൻ മാർക്കറ്റുകളെയും സമ്മർദത്തിലാക്കും. പ്രതിസന്ധികൾ മുന്നിൽക്കണ്ടാവും ആഭ്യന്തര-വിദേശ ഫണ്ടുകൾ നമ്മുടെ മാർക്കറ്റിലും വില്പനക്കാരായത്. പിന്നിട്ട വാരം യുഎസ്-യൂറോപ്യൻ ഓഹരി സൂചികകൾ തിളക്കത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരയുദ്ധം ക്രൂഡ് ഓയിൽ വിപണിയിൽ സമ്മർദം ഉളവാക്കുന്നുണ്ട്. ബാരലിന് 68.68 ഡോളറാണ് എണ്ണ വില.
11,297ൽ ഓപ്പൺ ചെയ്ത നിഫ്റ്റി സർവകാല റിക്കാർഡ് ആയ 11,390 പോയിന്റ് വരെ കയറി. മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 11,364നു മുകളിൽ ക്ലോസിംഗ് വേളയിൽ പിടിച്ചുനിൽക്കാനാവാതെ 11,361 പോയിന്റിൽ വ്യാപാരം അവസാനിച്ചു. ഈ വാരം നിഫ്റ്റിക്ക് ആദ്യതടസം 11,402ലാണ്. ഇതു മറികടന്നാൽ വീണ്ടും 11,443ൽ പ്രതിരോധമുണ്ട്. ഇവ രണ്ടും ഭേദിക്കാനുള്ള കരുത്ത് ലഭിക്കാമെങ്കിൽ ഒരു തിരുത്തൽ അനിവാര്യമായി വരും. സാങ്കേതിക തിരുത്തലുകൾ പൂർത്തിയായാൽ 11,538ലേക്ക് നിഫ്റ്റിക്ക് ഉയരാൻ ശ്രമം നടത്താം. നിഫ്റ്റിക്ക് ഈ വാരം താങ്ങ് 11,307 പോയിന്റിലും 11,253 പോയിന്റിലുമാണ്.
വിപണിയുടെ മറ്റു സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്. ആർഎസ്ഐ 14, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഡെയ്ലി ചാർട്ടിൽ ഓവർ ബോട്ടായി തുടരുകയാണ്. പ്രോഫിറ്റ് ബുക്കിംഗിന് അവസരം ലഭിച്ചാൽ വിപണിയുടെ അടിയൊഴുക്ക് ശക്തമാകും.
ബോംബെ സെൻസെക്സ് 37,327ൽ ഓപ്പൺ ചെയ്ത് മുൻ റിക്കാർഡുകൾ തിരുത്തി 37,711 വരെ ഉയർന്നു. വാരമധ്യത്തിലെ ലാഭമെടുപ്പിൽ 37,128ലേക്കു താഴ്ന്ന ശേഷം 37,556ൽ ക്ലോസിംഗ് നടന്നു. ഈ വാരം സെൻസെക്സ് 37,219ലെ താങ്ങ് നിലനിർത്തി 37,802ലേക്ക് ഉയരാൻ ശ്രമം നടത്താം. ആദ്യതടസം മറികടന്നാൽ സൂചിക 38,048നെ ലക്ഷ്യമാക്കും. എന്നാൽ, ആദ്യതാങ്ങ് നിലനിർത്താൻ വിപണിക്കായില്ലെങ്കിൽ 36,882-36,299ലേക്ക് മാസമധ്യത്തിനു മുന്പായി പരീക്ഷണങ്ങൾ നടത്താം.
ചരിത്രനേട്ടത്തിന്റെ തിളക്കത്തിന് ആർബിഐ മങ്ങലേല്പിച്ചു!
12:21 AM Aug 06, 2018 | Deepika.com