ന്യൂഡൽഹി: ആധാർ ഹെൽപ്ലൈൻ നന്പർ ഉപയോക്താക്കളുടെ ഫോൺ കോണ്ടാക്ട് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കുറ്റം ഏറ്റെടുത്ത് ടെക് വന്പൻ ഗൂഗിൾ. 2014ൽ ആൻഡ്രോയ്ഡ് സെറ്റപ് വിസാഡിലേക്ക് നന്പർ അബദ്ധത്തിൽ ഉൾപ്പെട്ടതാണെന്നും ഇതുമൂലമുണ്ടായ അസൗകര്യങ്ങളിലും തെറ്റിദ്ധാരണകളിലും ഖേദം രേഖപ്പെടുത്തുകയാണെന്നും ഗൂഗിൾ പ്രസ്താവനയിൽ അറിയിച്ചു.
ഉപയോക്താക്കൾ കോണ്ടാക്ട് ലിസ്റ്റിൽ ചേർക്കാതെ ആധാർ ഹെൽപ്ലൈൻ നന്പർ പലരുടെയും ഫോൺ കോണ്ടാക്ടിൽ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. യുണിക് എെഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഎെ)യുടെ നിർദേശപ്രകാരം ടെലികോം സേവനദാതാക്കളോ മൊബൈൽ ഫോൺ നിർമാണക്കന്പനികളോ നന്പർ ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണമുയർന്നത്. എന്നാൽ, സംഭവത്തിൽ തങ്ങൾക്കൊരു പങ്കുമില്ലെന്ന് യുഐഡിഎഎെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തെറ്റ് ഏറ്റുപറഞ്ഞ് ഗൂഗിൾ രംഗത്തെത്തിയത്.
സാധാരണ രീതിയിൽ നന്പർ ഡിലീറ്റ് ചെയ്യാവുന്നതേയുള്ളൂവെന്നും ആരുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ഇതിനേ കാണരുതെന്നും ഗൂഗിൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
എല്ലാം ഞങ്ങളുടെ പിഴ: ഗൂഗിൾ
12:21 AM Aug 06, 2018 | Deepika.com