ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പഴയ സ്വകാര്യ വിമാനകന്പനിയായ ജെറ്റ് എയർവേസ് പ്രതിസന്ധിയിൽ. രണ്ടു മാസത്തിനപ്പുറം മുൻപോട്ടു പോകാനാവാത്ത നിലയിലാണ് കന്പനി എന്നു മാനേജ്മെന്റ്. ജീവനക്കാർ വേതനം 25 ശതമാനമെങ്കിലും കുറയ്ക്കണമെന്നാണു മാനേജ്മെന്റ് ആവശ്യപ്പെടുന്നത്.
താങ്ങാനാവാത്ത കടവും നിയന്ത്രണമില്ലാത്ത ചെലവുകളുമാണ് രാജ്യാന്തര സർവീസ് നടത്തുന്ന കന്പനിയെ വിഷമത്തിലാക്കിയത്. രണ്ടാമത്തെ ഏറ്റവും വലിയ ഇന്ത്യൻ വ്യോമയാന കന്പനിയായ ജെറ്റിനു മാർച്ച് അവസാനം 8150 കോടി ഡോളർ കടം ഉണ്ടായിരുന്നു.
നിലനിൽപ്പിനായി കടുത്ത നടപടികൾ വേണ്ടിവരുമെന്ന് ചെയർമാനും സ്ഥാപകനുമായ നരേഷ് ഗോയൽ പറഞ്ഞു. 51 ശതമാനം ഓഹരി കൈയിലുള്ള ഗോയൽ അതു കൈവിടാതെയുള്ള രക്ഷാനടപടികളാണ് ആലോചിക്കുന്നത്.
മാർച്ച് 31ന് അവസാനിച്ച വർഷം ജെറ്റിന് 636.45 കോടി രൂപ നഷ്ടമുണ്ട്. ഏറ്റവും വലിയ സ്വകാര്യ വിമാനകന്പനിയായ ഇൻഡിഗോ 2242.37 കോടിയും സ്പൈസ് ജെറ്റ് 566.66 കോടിയും ലാഭമുണ്ടാക്കിയപ്പോഴാണ് ഇത്.
ജെറ്റിന്റെ 24 ശതമാനം ഓഹരി അബുദാബിയിലെ എത്തിഹാദ് എയർവേസിനാണ്. കന്പനിയുടെ നിയന്ത്രണം കിട്ടുമെങ്കിൽ പണം മുടക്കാൻ എത്തിഹാദ് തയാറാണ്. നിയന്ത്രണം കൈവിടാൻ ഗോയൽ ആഗ്രഹിക്കുന്നില്ല. എയർ ഫ്രാൻസ് - കെഎൽഎം ഗ്രൂപ്പിനു കുറച്ച് ഓഹരി നല്കി രക്ഷപ്പെടാൻ ഗോയൽ ആലോചിക്കുന്നു. അതു ചെയ്താൽ എത്തിഹാദ് പിന്മാറിയെന്നുവരും. അപ്പോൾ അവർക്കു നല്കാനും പണം കണ്ടെത്തണം.
കന്പനി മുംബൈയിലും ഡൽഹിയിലും ജീവനക്കാരുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു. പൈലറ്റുമാരടക്കം ജീവനക്കാർ 15 മുതൽ 30 വരെ ശതമാനം ശന്പളം കുറയ്ക്കണമെന്നതാണ് പ്രധാന ആവശ്യം. കുറേ ജീവനക്കാർ പിരിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു. പിരിഞ്ഞുപോകാൻ പ്രത്യേക പദ്ധതി പ്രഖ്യാപിക്കില്ല. പിരിയുന്നതിന് ഒരുമാസത്തെ നോട്ടീസ് നല്കണമെന്ന വ്യവസ്ഥ നീക്കിയിട്ടുണ്ട്. ജീവനക്കാർ ഇതിനോടു സഹകരിക്കാൻ തയാറല്ല.
ഇന്ധനവിലക്കയറ്റവും കന്പനിയെ വലയ്ക്കുന്ന വിഷയമാണ്. കഴിഞ്ഞമാസമാണ് കന്പനി 75 ബോയിംഗ് 737 വിമാനങ്ങൾക്ക് ഓർഡർ നല്കിയത്. അവ വരുന്നതോടെ കന്പനിയിലെ വീതികൂടിയ വിമാനങ്ങളുടെ എണ്ണം 225 ആകും. കന്പനിയുടെ ഓഹരിവില ഇന്നലെ അഞ്ചു ശതമാനം താണു.
ജെറ്റ് പ്രതിസന്ധിയിൽ
12:42 AM Aug 04, 2018 | Deepika.com