കാബൂൾ: കാബൂൾ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇന്നലെ ചാവേർ ഭടൻ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 14 പേർക്കു പരിക്കേൽക്കുകയും ചെയ്തു. തുർക്കിയിൽനിന്ന് തിരിച്ചെത്തിയ അഫ്ഗാൻ വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് ദോസ്തമിനെയാണ് ഭീകരൻ ലക്ഷ്യമിട്ടതെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വടക്കൻ പ്രവിശ്യയിലെ മുൻ ഗവർണറും രാഷ്ട്രീയ എതിരാളിയുമായ അഹമ്മദ് ഇഷ്ചിയെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്നു കഴിഞ്ഞവർഷമാണ് ഉസ്ബെക്ക് നേതാവും യുദ്ധവീരനുമായ ജനറൽ ദോസ്തം രാജ്യംവിട്ടത്. അടുത്തവർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉസ്ബെക്കുകളുടെ പിന്തുണ ഉറപ്പാക്കാനായി പഷ്തൂൺ വംശജനായ പ്രസിഡന്റ് അഷ്റഫ് ഗനിയാണ് ദോസ്തമിന്റെ തിരിച്ചുവരവിനു ചരടു വലിച്ചതെന്നു പറയപ്പെടുന്നു.
നിരവധി മനുഷ്യാവകാശലംഘനക്കേസുകൾ ജനറൽ ദോസ്തമിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ അനുയായികൾ ഏതാനും ദിവസങ്ങളായി അഫ്ഗാനിസ്ഥാനിൽ പ്രകടനം നടത്തിവരികയായിരുന്നു. പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ തുർക്കിയിൽനിന്നു കാബൂളിലെത്തിയ ദോസ്തമിനെ സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അനുയായികളും ചേർന്നു സ്വീകരിച്ചു. ദോസ്തമിന്റെ വാഹനവ്യൂഹം എയർപോർട്ട് വിട്ടയുടനായിരുന്നു കാതടപ്പിക്കുന്ന സ്ഫോടനം.
കാൽനടയായി എത്തിയ ചാവേർ ഭടനാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ഡാനിഷ് അറിയിച്ചു. മരിച്ച 11 പേരിൽ സിവിലിയന്മാരും സുരക്ഷാഭടന്മാരും ഉൾപ്പെടുന്നു.
ചാവേർ ആക്രമണം; അഫ്ഗാൻ വൈസ് പ്രസിഡന്റ് രക്ഷപ്പെട്ടു
12:46 AM Jul 23, 2018 | Deepika.com