ഇസ്ലാമാബാദ്: അനുകൂല വിധി കിട്ടാനായി ജഡ്ജിമാരുടെ മേൽ ചാരസംഘടനയായ ഐഎസ്ഐ സമ്മർദം ചെലുത്തുന്നുവെന്ന ഇസ്ലാമാബാദ് ഹൈക്കോടതി ജഡ്ജി ഷൗക്കത്ത് അസീസ് സിദ്ധിക്കിയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിച്ചു നടപടി എടുക്കണമെന്നു പാക് സൈന്യം സുപ്രീംകോടതിയോട് അഭ്യർഥിച്ചു. നവാസ് ഷരീഫ് പ്രതിയായ കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ ഐഎസ്ഐ ഇടപെടുന്നുണ്ടെന്ന് ജസ്റ്റീസ് സിദ്ധിക്കി ആരോപിച്ചു. കേസ് കേൾക്കുന്ന ജഡ്ജിമാരെ നിർണയിക്കുന്ന കാര്യത്തിലും ഐഎസ്ഐ സമ്മർദം ചെലുത്തുന്നുണ്ട്.
റാവൽപ്പിണ്ടി ബാർ അസോസിയേഷൻ യോഗത്തെ അഭിസംബോധന ചെയ്യവേയാണ് ജസ്റ്റീസ് സിദ്ധിക്കി ചാരസംഘടനയ്ക്ക് എതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. തെരഞ്ഞെടുപ്പിനു മുന്പ് നവാസ് ഷരീഫിനെയും മകൾ മറിയത്തെയും ജയിലിൽ നിന്നു പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്ന് ഐഎസ്എയുടെ ആളുകൾ ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടു പറഞ്ഞെന്ന് ജസ്റ്റീസ് സിദ്ധിക്കി ആരോപിച്ചു. നവാസ് ഷരീഫിന്റെ അപ്പീൽ കേൾക്കുന്ന ബെഞ്ചിൽ തന്നെ ഉൾപ്പെടുത്തരുതെന്നും ഐഎസ്എ ഉദ്യോഗസ്ഥർ ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടെന്ന് ജസ്റ്റീസ് സിദ്ധിക്കി പറഞ്ഞു.
കോടതികൾ ഉൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങൾക്കും രാജ്യത്തെ പ്രമുഖ ഇന്റലിജൻസ് സംഘടനയ്ക്കും എതിരേ അതീവ ഗുരുതര ആരോപണങ്ങളാണ് ബഹുമാന്യനായ ജഡ്ജി ഉന്നയിച്ചിരിക്കുന്നതെന്ന് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ചൂണ്ടിക്കാട്ടി. കോടതികളുടെ പവിത്രതയും വിശ്വാസ്യതയും നിലനിർത്തുന്നതിനായി ആരോപണത്തിന്റെ വാസ്തവികതയെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ സുപ്രീംകോടതി തയാറാവണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജസ്റ്റീസ് സിദ്ധിക്കിയുടെ പരാമർശങ്ങളെ അതീവ ഗൗരവത്തോടെയാണു കാണുന്നതെന്നു പാക് സുപ്രീംകോടതി ചീഫ്ജസ്റ്റീസ് സാക്വിബ് നിസാർ നേരത്തെ പറഞ്ഞു. പ്രസംഗത്തിന്റെ പൂർണരൂപം ലഭ്യമാക്കാൻ പാക് ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അഥോറിട്ടിക്കു ചീഫ് ജസ്റ്റീസ്നിർദേശം നൽകി.
ജഡ്ജിയുടെ ആരോപണം: സുപ്രീംകോടതി ഇടപെടണമെന്നു പാക് സൈന്യം
12:46 AM Jul 23, 2018 | Deepika.com