ന്യൂയോർക്ക്: കോൾസെന്റർ തട്ടിപ്പിൽ 21 ഇന്ത്യക്കാർക്ക് ടെക്സസിലെ ഫെഡറൽ കോടതി നാലു മുതൽ 20 വരെ വർഷം തടവുശിക്ഷ വിധിച്ചു. കേസിൽ നേരത്തേ മൂന്നു പേർ ശിക്ഷിക്കപ്പെട്ടിരുന്നു. ഇത്രയധികം ഇന്ത്യക്കാർ ശിക്ഷിക്കപ്പെടുന്ന യുഎസിലെ ആദ്യകേസാണിത്.
2012-16 കാലഘട്ടത്തിനിടെ അഹമ്മദാബാദിലെ കോൾസെന്ററുകൾ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് അമേരിക്കൻ പൗരന്മാരെ പറ്റിച്ചു ശതകോടിക്കണക്കിനു ഡോളറാണ് കവർന്നത്. യുഎസ് പൗരത്വം ലഭിച്ച് അധികകാലം ആകാത്തവരും പ്രായം ചെന്നവരുമാണ് തട്ടിപ്പിനിരയായത്.
യുഎസ് പൗരത്വ കുടിയേറ്റ വകുപ്പിലെയും റവന്യു സർവീസിലെയും ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് ഇന്ത്യയിലിരുന്നു ഫോൺ ചെയ്താണു തട്ടിപ്പു തുടങ്ങുന്നത്. സർക്കാരിനു നിശ്ചിത പണം അടയ്ക്കാനുണ്ടെന്നും ഇല്ലെങ്കിൽ അറസ്റ്റും വിചാരണയും നാടുകടത്തലും നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തും. ഇവർതന്നെ പറഞ്ഞുകൊടുക്കുന്ന മാർഗങ്ങളിലൂടെ പണം നിക്ഷേപിക്കാനും ആവശ്യപ്പെടും. അമേരിക്കൻ ശൈലിയിലുള്ള ഇംഗ്ലീഷിലാണ് ഇവർ ഇരകളോടു സംസാരിച്ചിരുന്നത്.
ഇരകൾ വിവിധ മാർഗങ്ങളിൽ അടയ്ക്കുന്ന പണം അമേരിക്കയിൽനിന്നു ശേഖരിച്ച് ഇന്ത്യയിലേക്ക് അയച്ചുകൊടുത്തിരുന്നവർ മാത്രമാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. പ്രധാന പ്രതികളായ 32 പേർ ഇന്ത്യയിലാണെന്നു കുറ്റപത്രത്തിൽ പറയുന്നു.
കോൾസെന്റർ തട്ടിപ്പ്: യുഎസിൽ 21 ഇന്ത്യക്കാർക്കു തടവുശിക്ഷ
11:56 PM Jul 21, 2018 | Deepika.com