മോസ്കോ: അമേരിക്കയിലെ രാഷ്ട്രീയക്കാർ സ്വന്തം പാർട്ടി താത്പര്യങ്ങൾക്കായി ദേശീയ താത്പര്യങ്ങൾ ബലികഴിക്കുകയാണെന്നും ഹെൽസിങ്കി ഉച്ചകോടി വൻ വിജയമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഹെൽസിങ്കി ഉച്ചകോടിയുടെ പേരിൽ യുഎസ് പ്രസിഡന്റ് ട്രംപിനെ വിമർശിക്കുന്ന അമേരിക്കൻ രാഷ്ട്രീയക്കാർക്കെതിരേ പുടിൻ ആഞ്ഞടിച്ചു.
റഷ്യ അമേരിക്കയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതായി പുടിൻ പറഞ്ഞു. റഷ്യ-അമേരിക്ക സഹകരണം വർധിപ്പിക്കുന്നതിനേക്കുറിച്ച് ഹെൽസിങ്കി ഉച്ചകോടിയിൽ ട്രംപുമായി സംസാരിച്ചുവെന്നും പുടിൻ മോസ്കോയിൽ റഷ്യൻ അംബാസഡർമാരുടെ യോഗത്തിൽ പറഞ്ഞു.
ഹെൽസിങ്കി ഉച്ചകോടിയിലെ പത്രസമ്മേളനത്തിൽ, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ട്രംപ് പറഞ്ഞതാണ് വിമർശനത്തിനിടയാക്കിയത്. പ്രതിപക്ഷ ഡെമോക്രാറ്റുകളും സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കന്മാരും പ്രമുഖ മാധ്യമങ്ങളും ട്രംപിനെ വിമർശിച്ചു.
ഇതേത്തുടർന്നു തനിക്ക് അബദ്ധം പറ്റിയെന്നും റഷ്യൻ ഇടപെടൽ സംബന്ധിച്ച എഫ്ബിഐ നിലപാടിനെ അംഗീകരിക്കുന്നുവെന്നും ചൊവ്വാഴ്ച ട്രംപ് പറഞ്ഞു. കഴിഞ്ഞദിവസം പിന്നെയും മലക്കംമറിഞ്ഞ ട്രംപ്, ഭാവിയിൽ പുടിനുമായി കൂടുതൽ കൂടിക്കാഴ്ചകൾ നടത്താമെന്നാണു കരുതുന്നതെന്നു വ്യക്തമാക്കി.
ഹെൽസിങ്കി ഉച്ചകോടി; ട്രംപിനെ പിന്തുണച്ച് പുടിൻ
01:02 AM Jul 20, 2018 | Deepika.com