ടെൽ അവീവ്: ഇസ്രയേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിക്കുന്ന വിവാദ ബിൽ പാർലമെന്റിൽ പാസായി. ന്യൂനപക്ഷമായ അറബി ജനതയെയും അറബി ഭാഷയെയും തരംതാഴ്ത്തുന്നതാണ് ബില്ലെന്നു വിമർശകർ ആരോപിച്ചു.
ജറുസലം നഗരം പൂർണമായും ഏകീകൃതമായും ഇസ്രയേലിന്റെ തലസ്ഥാനമാണെന്നും ബില്ലിൽ പ്രഖ്യാപിക്കുന്നു. 55ന് എതിരേ 62 വോട്ടുകൾക്കാണ് പാർലമെന്റിൽ പാസായത്. ചരിത്രനിമിഷമാണിതെന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
1948ലെ സ്വാതന്ത്ര്യ വിളംബരത്തിൽ ഇസ്രയേലിനെ ജൂതസ്വഭാവമുള്ള ജനാധിപത്യ രാഷ്ട്രമെന്നു വിഭാവനം ചെയ്തിരുന്നു. ഇത് ഭരണഘടനയിൽ രേഖപ്പെടുത്തുകയാണ് ബിൽ പാസാക്കിയതിലൂടെ നെതന്യാഹു സർക്കാർ ലക്ഷ്യമിടുന്നത് . ഇസ്രയേലിലെ 20 ശതമാനം ജനങ്ങൾ ന്യൂനപക്ഷ അറബികളാണ്. അറബി ഭാഷയ്ക്ക് പ്രത്യേക ഭാഷാ പദവി മാത്രമായിരിക്കും ഇനി ഉണ്ടാവുക. ഹീബ്രുവാണ് ഔദ്യോഗിക ഭാഷ.
വിവേചനം സൃഷ്ടിക്കുന്ന ബില്ലാണിതെന്ന് ഇസ്രേലികൾക്കിടയിൽതന്നെ അഭിപ്രായമുണ്ട്. പ്രസിഡന്റ് റ്യൂവൽ റിവ്ലിൻ അടക്കമുള്ളവർ ഇതിനെതിരേ ശബ്ദമുയർത്തിയിരുന്നു. വിമർശകർ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ജൂതരാഷ്ട്ര ബിൽ ഇസ്രേലി പാർലമെന്റ് പാസാക്കി
01:02 AM Jul 20, 2018 | Deepika.com