ബ്രസൽസ്: ആൻഡ്രോയ്ഡ് ഓപറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള തെറ്റായ കച്ചവട നടപടികളുടെ പേരിൽ സിലിക്കണ്‍ വാലി ടെക് ഭീമനും ഇന്റർനെറ്റ് സെർച്ച് എൻജിൻ ആഗോള സേവനദാതാവുമായ ഗൂഗിളിന് യൂറോപ്യൻ യൂണിയൻ 500 കോടി ഡോളർ(34,590 കോടി രൂപ) പിഴ വിധിച്ചു. കുത്തകവിരുദ്ധ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി.
ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണിൽ ഗൂഗിളിന്റെ ആപ്പുകൾ നിർബന്ധമായി ഉൾപ്പെടുത്തുന്നതായിട്ടാണ് തെളിഞ്ഞത്. ഇത് മറ്റ് ആപ്പുകൾ തെരഞ്ഞെടുക്കാൻ ഉപഭോക്താവിനുള്ള അവകാശം നിഷേധിക്കലാണ്.
90 ദിവസത്തിനകം തെറ്റു തിരുത്തിയില്ലെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാവും. അപ്പീൽ കൊടുക്കാനുള്ള നീക്കത്തിലാണു ഗൂഗിൾ. ഗൂഗിളിനെതിരായ നടപടി യൂറോപ്യൻ യൂണിയനും യു എസും തമ്മിലുള്ള സംഘർഷത്തിന് ആക്കം കൂട്ടിയേക്കാമെന്ന് ആശങ്കയുണ്ട്.
സ്വതന്ത്ര സോഫ്ട്വെയറായ ലിനക്സ് കേണൽ അടിസ്ഥാനമാക്കി ഗൂഗിൾ വികസിപ്പിച്ചതാണ് ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിംസ്റ്റം. ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളിൽ, അടി സ്ഥാന സെർച്ച് എൻജിനായി നിശ്ചയിച്ചിരിക്കുന്നത് ഗൂഗിളിനെ തന്നെയാണ്. ഗൂഗിളിന്റെ ബ്രൗസിംഗ് സോഫ്ട്വെയർ ആയ ക്രോമും പ്രീഇൻസ്റ്റാൾ ആയി നല്‍കുന്നുണ്ട്.
ഇത്തരം നടപടികൾ മൂലം, മറ്റു സെർച്ച് എൻജിനുകളും ബ്രൗസിംഗ് സോഫ്ട്വെയറുകളും ആൻഡ്രോയ്ഡ് ഫോണിൽ ഉൾപ്പെടുത്താൻ ഫോൺ നിർമാതാക്കൾക്കു കഴിയുന്നില്ല.
ഗൂഗിളിനെ സ്വാഭാവിക സെർച്ച് എൻജിനായി ഉൾപ്പെടുത്തുന്നതിന് ഫോൺ നിർമാതാക്കൾക്ക് ആനുകൂല്യം നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, തങ്ങളുടെ ആപ്പുകൾ പ്രീഇൻസ്റ്റാൾ ആയി നല്‍കുന്നതിന് ഫോൺ നിർമാതാക്കളെ നിർബന്ധിക്കാറില്ലെന്ന് ഗൂഗിൾ പറയുന്നു.
ഗൂഗിളിനു പിഴ 35,000 കോടി രൂപ
11:15 PM Jul 18, 2018 | Deepika.com