വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന എഫ്ബിഐയുടെ കണ്ടെത്തലിനെ ഹെൽസിങ്കിയിൽ പരസ്യമായി തള്ളിപ്പറയുകയും ക്രെംലിനോട് അടിയറവു പറയുകയും ചെയ്ത പ്രസിഡന്റ് ട്രംപിനെതിരേ യുഎസിൽ രൂക്ഷവിമർശനം.
സ്വന്തം പാർട്ടിക്കാർ തന്നെ ട്രംപിനെതിരേ രംഗത്തെത്തി. ഹില്ലരിയെ തോൽപ്പിച്ചു പ്രസിഡന്റാവാൻ തനിക്കു സാധിച്ചത് സംശുദ്ധ പ്രചാരണത്തിന്റെ ഫലമായാണെന്നും റഷ്യയിൽനിന്നു യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നുമാണു ഹെൽസിങ്കി ഉച്ചകോടിക്കുശേഷം പുടിനോടൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞത്. 12 റഷ്യൻ ഏജന്റുമാർക്ക് എതിരേ എഫ്ബിഐ ചാർജ് ഷീറ്റ് സമർപ്പിച്ചത് അവഗണിച്ചുകൊണ്ട് റഷ്യ ഇടപെട്ടില്ലെന്ന പുടിന്റെ പ്രസ്താവനയെ അനുകൂലിക്കുകയായിരുന്നു ട്രംപ് ചെയ്തത്.
പത്രസമ്മേളനത്തിൽ ട്രംപിന്റെ പ്രകടനം ഏറെ അപമാനകരമായിരുന്നുവെന്നു സെനറ്റിന്റെ സായുധസേനാ കമ്മിറ്റി ചെയർമാനായ റിപ്പബ്ലിക്കൻ നേതാവ് ജോൺ മക്കെയിൻ പറഞ്ഞു. നമ്മുടെ ഇന്റലിജൻസ് സംവിധാനത്തെപ്പറ്റി നടത്തിയ പ്രസ്താവന വിശദീകരിക്കാൻ ട്രംപിനു ബാധ്യതയുണ്ടെന്നു മുൻ സ്പീക്കറും ട്രംപ് അനുകൂലിയുമായ ന്യൂറ്റ് ഗിൻഗ്രിച്ച് പറഞ്ഞു.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്നു തീർച്ചയാണെന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ഡാൻ കോട്സ് പറഞ്ഞു. ട്രംപ് പുടിന്റെ പോക്കറ്റിലായെന്ന കാര്യം വ്യക്തമാണെന്നായിരുന്നു മുൻ സിഐഎഡയറക്ടർ ജോൺ ബ്രന്നന്റെ കമന്റ്. റഷ്യ നമ്മുടെ സഖ്യരാജ്യമല്ലെന്ന കാര്യം പ്രസിഡന്റ് മറക്കരുതെന്നു ഹൗസ് സ്പീക്കർ പോൾ റയൻ പ്രതികരിച്ചു.
മറ്റൊരു രാജ്യത്തിന്റെ ഏകാധിപതിയുമായി ചേർന്നു ട്രംപ് നമ്മുടെ ഇന്റലിജൻസ് സംവിധാനത്തെ അപഹസിച്ചെന്ന് യുഎസ് കോൺഗ്രസ് അംഗം പ്രമീള ജയപാൽ പറഞ്ഞു. യുഎസ് ഇന്റലിജൻസുകാരെക്കാൾ കൂടുതലായി പുടിനിൽ വിശ്വാസം അർപ്പിച്ച ട്രംപ് ഉത്തരവാദിത്വരഹിതമായാണു പെരുമാറിയതെന്ന് ഇന്ത്യൻ വംശജനായ മറ്റൊരു കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി പറഞ്ഞു.
യുഎസ് മാധ്യമങ്ങളും ട്രംപിനെതിരേ രൂക്ഷവിമർശനമുയർത്തി. അമേരിക്കൻ നിയമപാലകർക്ക് എതിരേ ക്രെംലിനുമായി ട്രംപ് കൈകോർത്തിരിക്കുകയാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് പറഞ്ഞു. രാജ്യദ്രോഹമാണു ട്രംപ് നടത്തിയിരിക്കുന്നതെന്നു ന്യൂയോർക്ക് ഡെയിലി ന്യൂസ് കുറ്റപ്പെടുത്തി.
ന്യായീകരിച്ച് ട്രംപ്
ഇതേസമയം, ഹെൽസിങ്കിയിലെ പ്രസ്താവനയെ ന്യായീകരിച്ചു ട്രംപ് ട്വീറ്റ് ചെയ്തു. നാറ്റോ നേതാക്കളുമായി മഹത്തായ ചർച്ച നടത്തി. അതിലും മഹത്തായ ഉച്ചകോടിയാണു ഹെൽസിങ്കിയിൽ പുടിനുമായി നടത്തിയതെന്നു ട്രംപ് പറഞ്ഞു.
ഹെൽസിങ്കിയിൽ ട്രംപ് അടിയറവു പറഞ്ഞെന്ന്
12:59 AM Jul 18, 2018 | Deepika.com