ബെയ്റൂട്ട്: മനുഷ്യൻ പാകം ചെയ്ത അപ്പം ഭക്ഷിക്കാൻ തുടങ്ങിയത് വിചാരിച്ചിരുന്നതിലും ആയിരക്കണക്കിനു വർഷങ്ങൾ മുന്പെന്നു വ്യക്തമാക്കുന്ന തെളിവ് ജോർദാനിൽനിന്നു ലഭിച്ചതായി ശാസ്ത്ര ജ്ഞർ. വടക്കൻ ജോർദാനിലെ ബ്ലാക് മരുഭൂമിയിലെ ഗവേഷണമേഖലയിൽനിന്നു കണ്ടെടുത്ത കരിഞ്ഞ അപ്പക്കക്ഷണത്തിനു 14,500 വർഷമാണു പഴക്കം.
കൃഷി ആരംഭിച്ചശേഷമാണു അപ്പം പാകം ചെയ്യാനുള്ള കഴിവ് മനുഷ്യൻ ആർജിച്ചതെന്ന മുൻ നിഗമനങ്ങൾ തെറ്റിക്കുന്ന കണ്ടെത്തലാണിത്. 9,000 വർഷം മുന്പാണ് കൃഷി ആരംഭിച്ചതെന്ന് കരുതപ്പെടുന്നു.
മനുഷ്യർ വേട്ടയാടിയും കായ്കനികൾ ശേഖരിച്ചും ജീവിച്ചിരുന്ന കാലത്തുതന്നെ ഭക്ഷണം പാകം ചെയ്തു കഴിച്ചിരുന്നുവെന്ന നിഗമനത്തിലേക്കു നയിക്കുന്നതാണ് പുതിയ തെളിവ്.
കല്ലുകൊണ്ടുള്ള അടുപ്പിൽനിന്നാണ് 14,500 വർഷം പഴക്കമുള്ള പരന്ന അപ്പക്കഷണം ലഭിച്ചത്. രണ്ടു മില്ലിമീറ്റർ മാത്രം വലുപ്പമേ അപ്പക്കഷണത്തിനുള്ളൂ. ബാർലി, ഓട്ട്സ്, കാട്ടു ഗോതന്പ് എന്നീ ധാന്യങ്ങളിലേതോ പൊടിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ബ്ലാക് മരുഭൂമിയിൽ ജീവിച്ചിരുന്ന നാറ്റുഫിയൻസ് സാംസ്കാരികജനതയാണ് അപ്പം പാകം ചെയ്തതെന്നു കരുതുന്നു.
14,500 വർഷം പഴക്കമുള്ള അപ്പം ജോർദാനിൽ
12:59 AM Jul 18, 2018 | Deepika.com