ഹെൽസിങ്കി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്നുള്ള ആരോപണം വിശ്വാസയോഗ്യമല്ലെന്നു ഡോണൾഡ് ട്രംപ്. സംശുദ്ധ പ്രചാരണം നടത്തിയതിനാലാണു ഹില്ലരിയെ തോല്പിച്ചു പ്രസിഡന്റാവാൻ തനിക്കു സാധിച്ചത്. റഷ്യയുടെ സഹായം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നു ഹെൽസിങ്കി ഉച്ചകോടിക്കുശേഷം റഷ്യൻ പ്രസിഡന്റ് പുടിനുമൊത്തു നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
യുഎസും റഷ്യയും തമ്മിലുള്ള ബന്ധം നാലു മണിക്കൂർ മുന്പുവരെ ഏറ്റവും മോശമായ അവസ്ഥയിലായിരുന്നെന്നും ഹെൽസിങ്കി ചർച്ചയെത്തുടർന്നു ബന്ധം മെച്ചപ്പെട്ടെന്നും ട്രംപ് അവകാശപ്പെട്ടു.
ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഇരുനേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ച രണ്ടുമണിക്കൂറിലേറെ ദീർഘിച്ചു. തുടർന്നായിരുന്നു സംയുക്ത പത്രസമ്മേളനം . അമേരിക്കയുടെ ആഭ്യന്തരകാര്യത്തിൽ ഒരു തരത്തിലുള്ള ഇടപെടലും റഷ്യ മുന്പും നടത്തിയിട്ടില്ല. ഇനിയും നടത്തില്ല -പുടിൻ പറഞ്ഞു.
റഷ്യയുമായുള്ള നയതന്ത്രബന്ധം മോശമായതിനു കാരണം മുൻ യുഎസ് ഭരണകൂടങ്ങൾ പുലർത്തിയ നിലപാടുകളാണെന്ന് ഉച്ചകോടിക്കുമുന്പു ട്രംപ് ട്വീറ്റ് ചെയ്തത് ഏറെ വിവാദമുയർത്തി. ട്രംപിന്റെ ട്വീറ്റ് ഇഷ്ടപ്പെട്ട റഷ്യൻ വിദേശമന്ത്രാലയം തങ്ങൾ ട്രംപിനോടു യോജിക്കുന്നുവെന്നു പറഞ്ഞു.
എന്നാൽ യുഎസിൽ ഡെമോക്രാറ്റുകൾ രൂക്ഷമായാണു പ്രതികരിച്ചത്. ക്രെംലിന്റെ പ്രചാരണവിഭാഗമായി വൈറ്റ്ഹൗസിനെ ട്രംപ് തരംതാഴ്ത്തിയെന്ന് അവർ ആരോപിച്ചു. ഡെമോക്രാറ്റിക് പാർട്ടി പ്രചാരണ ആസ്ഥാനത്തുനിന്നുള്ള വിവരങ്ങൾ ചോർത്തിയതിന് 12 റഷ്യൻ സൈനിക ഇന്റലിജൻസ് ഏജന്റുമാർക്ക് എതിരേ യുഎസ് ചാർജ്ഷീറ്റ് ഫയൽ ചെയ്തിട്ട് ദിവസങ്ങൾ തികയും മുന്പാണ് ട്രംപ് ക്രെംലിൻ അനുകൂല പ്രസ്താവനയുമായി രംഗത്തെത്തിയത്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: റഷ്യൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ട്രംപ്
12:33 AM Jul 17, 2018 | Deepika.com