ഇസ്ലാമാബാദ്: അവന്റ് ഫീൽഡ് അഴിമതിക്കേസിലെ എൻഎബി കോടതി വിധിക്കെതിരേ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫും പുത്രി മറിയം നവാസും മറിയത്തിന്റെ ഭർത്താവ് സഫ്ദറും ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. മൂന്നു പേർക്കും കൂടി മൊത്തം ഏഴ് അപ്പീലുകളാണു ഫയൽ ചെയ്തത്. ഇപ്പോൾ ജയിലിലുള്ള മൂന്നു പേർക്കും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പീലിന്മേൽ കോടതി ഇന്നു വാദം കേൾക്കുമെന്നു മാധ്യമ റിപ്പോർട്ടുകളിൽ പറഞ്ഞു.
ലണ്ടനിലെ അവന്റ് ഫീൽഡ് ഫ്ളാറ്റുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന കേസിൽ ഷരീഫിന് പത്തുവർഷവും പുത്രിക്ക് ഏഴുവർഷവും തടവുശിക്ഷയാണ് കോടതി വിധിച്ചത്. സഫ്ദറിന് ഒരു വർഷം തടവും കിട്ടി.
ലണ്ടനിൽനിന്നു ലാഹോറിലെത്തിയ ഷരീഫിനെയും മറിയത്തെയും വെള്ളിയാഴ്ച വിമാനത്താവളത്തിലെത്തിയാണ് എൻഎബി അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇവരെ അദിയാല ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. പാക്കിസ്ഥാനിലുണ്ടായിരുന്ന സഫ്ദർ നേരത്തേ കീഴടങ്ങി. ഷരീഫിനെതിരേ മറ്റു രണ്ട് അഴിമതിക്കേസുകൾകൂടിയുണ്ട്. ഈ കേസുകളുടെ വിചാരണ അദിയാല ജയിൽ പരിസരത്തു നടത്താനുള്ള നീക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു അപ്പീലും ഷരീഫിന്റെ അഭിഭാഷകൻ ഫയൽ ചെയ്തു.
നവാസ് ഷരീഫും പുത്രിയും അപ്പീൽ നൽകി
12:33 AM Jul 17, 2018 | Deepika.com