ലണ്ടൻ: ബ്രെക്സിറ്റ് (യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം) സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തുന്നതിനു പകരം അവർക്കെതിരേ കേസുകൊടുക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് ഉപദേശിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വെളിപ്പെടുത്തി. ട്രംപിന്റെ നിർദേശം മൃഗീയമാണെന്നും ചർച്ച തന്നെയാണ് താൻ പിന്തുടരാൻ ഉദ്ദേശിക്കുന്നതെന്നും മേ ബിബിസിയോടു പറഞ്ഞു.
ബ്രിട്ടീഷ് സന്ദർശനവേളയിൽ ട്രംപ് വെള്ളിയാഴ്ച മേയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രെക്സിറ്റ് വിഷയത്തിൽ താൻ മേയ്ക്ക് ഉപദേശം നല്കിയെന്നും അത് അല്പം കടുപ്പമാണെന്നാണ് മേ കരുതുന്നതെന്നും സംയുക്ത പത്രസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. ഉപദേശം എന്തായിരുന്നുവെന്നു ട്രംപ് വെളിപ്പെടുത്തിയിരുന്നില്ല.
ട്രംപിന്റെ ഉപദേശം സംബന്ധിച്ച് ബിബിസി ചോദിച്ചപ്പോഴാണ് മേ ഇക്കാര്യങ്ങൾ പറഞ്ഞത്.
ബ്രക്സിറ്റ് വിഷയത്തിൽ മേ മൃദുസമീപനം കൈക്കൊള്ളുന്നതായി സ്വന്തം സർക്കാരിൽനിന്നും പാർട്ടിയിൽനിന്നും വിമർശനം ശക്തമാണ്. വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ളവർ മേയോടു വിയോജിപ്പു പ്രകടിപ്പിച്ച് രാജിവച്ചിരുന്നു.
എന്നാൽ, തന്റെ നിലപാടിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മേ ഇന്നലെ വ്യക്തമാക്കി. ബ്രിട്ടന് അനുകൂലമായ തീരുമാനങ്ങൾക്കായി ചർച്ചയുടെ വഴിതന്നെ സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.
ഇതിനിടെ ട്രംപിന്റെ സന്ദർശനത്തിനെതിരേ ബ്രിട്ടീഷുകാർ ഇന്നലെയും പ്രതിഷേധം തുടർന്നു. ഇന്നലെയും മിനിഞ്ഞാന്നും ട്രംപ് സ്കോട്ലൻഡിലെ സ്വന്തം ഗോൾഫ് ക്ലബ്ബിലായിരുന്നു. ക്ലബ്ബിനു പുറത്ത് പ്രതിഷേധം നടക്കുന്ന സമയത്തും അദ്ദേഹം ഗോൾഫ് കളിച്ചു. നാലു ദിവസത്തെ ബ്രിട്ടീഷ് സന്ദർശനം പൂർത്തിയാക്കിയ ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ഇന്നു നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിലേക്ക് തിരിച്ചു.
ബ്രെക്സിറ്റ് : ട്രംപ് ഉപദേശിച്ചതു കേസിനു പോകാൻ: തെരേസാ മേ
01:31 AM Jul 16, 2018 | Deepika.com