വാൽസിംഗ്ഹാം: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിലൂടെ അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ വാൽസിംഗ്ഹാമിലേക്കു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് വാൽസിംഗ്ഹാം തീർഥാടനത്തിൽ ആയിരങ്ങൾ പങ്കുചേർന്നു .
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ രൂപതയുടെ എല്ലാ ഭാഗങ്ങളിൽനിന്നും വൈദികരുടെയും കന്യാസ്ത്രീകളുടെയും അല്മായ നേതാക്കളുടെയും നേതൃത്വത്തിലാണ് തീർഥാടകർ എത്തിയത്. ഇംഗ്ലണ്ടിന്റെ നസ്രത്ത് എന്നു പേരുകേട്ട സ്ഥലമാണ് വാൽസിംഗ്ഹാം. രാവിലെ മുതൽ ഇടമുറിയാതെ തീർഥാടകരുടെ പ്രവാഹം തുടങ്ങിയിരുന്നു. രാവിലെ ഒൻപതിന് സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ മരിയൻ ധ്യാനത്തോടെയാണു തീർഥാടനം ആരംഭിച്ചത് . തുടർന്ന് ജപമാല പ്രദക്ഷിണം നടന്നു. ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു.
തൊണ്ണൂറ്റിഒമ്പത് ആടുകളെയും ഉപേക്ഷിച്ചു കാണാതെ പോയ ഒരാടിനെ തേടിപ്പോകുന്ന ഇടയനെപ്പോലെ നല്ലിടയനായ ഈശോയുടെ തിരിച്ചുവരുവോളം കാത്തിരിക്കുന്ന മനോഭാവത്തോടെ നാം ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ പ്രത്യേകിച്ചു തിരുസഭയിലും കുടുംബങ്ങളിലും നമുക്കെല്ലാവർക്കും ഉണ്ടാകണമെന്നും വചന സന്ദേശത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു. ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള കിംഗ്സ്ലിനിലെ തിരുക്കുടുംബ കുർബാന സമൂഹമാണ് തീർഥാടന പരിപാടികൾ ഏറ്റെടുത്തു നടത്തിയത്.
വാൽസിംഗ്ഹാം തീർഥാടനം ഭക്തി സാന്ദ്രമായി
01:31 AM Jul 16, 2018 | Deepika.com