റാവൽപിണ്ടി: അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനും അദ്ദേഹത്തിന്റെ മകൾ മറിയം നവാസിനും ജയിലിൽ നല്കിയിരിക്കുന്നത് ‘ബി’ ക്ലാസ് നിലവാരത്തിലുള്ള സൗകര്യങ്ങൾ. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവർക്ക് എ, ബി ക്ലാസ് സൗകര്യങ്ങൾ പാക് ജയിലിൽ ലഭിക്കും.
റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. കട്ടിൽ, കസേര, ചായപാത്രം, വൈദ്യുതിയില്ലാത്തപ്പോൾ കത്തിക്കാൻ എണ്ണവിളക്ക്, അലക്കാനുള്ള സൗകര്യം എന്നിവ ബി ക്ലാസ് സൗകര്യങ്ങളുടെ ഭാഗമായി അനുവദിച്ചിട്ടുണ്ട്. എയർ കണ്ടീഷണർ, ഫ്രിഡ്ജ്, ടിവി തുടങ്ങിയ സൗകര്യങ്ങൾ സ്വന്തം ചെലവിൽ ആകാം. കഠിനജോലികൾ ചെയ്യേണ്ട.
ഇസ്ലാമാബാദിലെ സിഹാല പോലീസ് ട്രെയിനിംഗ് കോളജിലെ റസ്റ്റ് ഹൗസ് സബ് ജയിലായി പ്രഖ്യാപിച്ചു ഷരീഫിനെയും മറിയത്തെയും അങ്ങോട്ടു മാറ്റാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഭാര്യ കുൽസുമിന്റെ ചികിത്സാർഥം ലണ്ടനിലായിരുന്ന ഷരീഫും മകളും വെള്ളിയാഴ്ച രാത്രി ലാഹോറിൽ വിമാനം ഇറങ്ങവേയാണ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരുന്ന 1990 കളിൽ അഴിമതിപ്പണമുപയോഗിച്ചു ലണ്ടനിലെ അവൻഫീൽഡ് ഹൗസിൽ നാലു ഫ്ളാറ്റുകൾ സ്വന്തമാക്കിയെന്ന കേസിലാണ് എൻഎബി കോടതി കഴിഞ്ഞയാഴ്ച ഷരീഫിനു പത്തു വർഷം തടവു ശിക്ഷ വിധിച്ചത്. മറിയത്തിന് ഏഴു വർഷം തടവാണു ലഭിച്ചത്.
കഴിഞ്ഞ വർഷം സുപ്രീംകോടതി അയോഗ്യനാക്കിയതിനെത്തുടർന്നാണ് ഷരീഫിനു പ്രധാനമന്ത്രിപദം രാജിവയ്ക്കേണ്ടിവന്നത്.
പാനമ പേപ്പർ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട മൂന്ന് അഴിമതിക്കേസുകളിൽ ഒന്നിൽ മാത്രമാണു ഷരീഫിനു ശിക്ഷ ലഭിച്ചിരിക്കുന്നത്. മറ്റു രണ്ടു കേസുകളിലെ വിചാരണ ജയിലിൽ തുടരാനാണു നീക്കം.
ഷരീഫിനും മകൾക്കും ജയിലിൽ ബി ക്ലാസ് സൗകര്യം
11:30 PM Jul 14, 2018 | Deepika.com