ജനീവ: വലിയ ഔഷധ കന്പനികൾ വൈറസുകൾക്കും ബാക്ടീരിയകൾക്കുമുള്ള ആന്റിബയോട്ടിക്കുകൾ കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിൽനിന്നു പിന്മാറുന്നു. അണുജീവികളുടെ പുതിയ തലമുറ പഴയ ആന്റിബയോട്ടിക്കുകളെ ചെറുത്തുനിൽക്കാൻ ശേഷി നേടുന്ന അവസരത്തിലാണു വലിയ കന്പനികളുടെ പിന്മാറ്റം. ഇതു പൊതുജനാരോഗ്യരംഗത്തു വലിയ ആശങ്ക വളർത്തുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു.
അസ്ട്ര സെനക്ക, സനോഫി, അലർഗൻ, ഗ്ലാക്കോസ് മിത്ത് ക്ലൈൻ തുടങ്ങിയവ ആന്റിബയോട്ടിക് ഗവേഷണം നേരത്തെ നിർത്തിവച്ചു. ഈയാഴ്ച നൊവർട്ടിസും തങ്ങൾ ഈ രംഗം വിടുകയാണെന്നു പ്രഖ്യാപിച്ചു.
പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടെത്തി മനുഷ്യരിലും മറ്റും പരീക്ഷിച്ചു തെളിയിച്ചു വിപണിയിൽ എത്തിക്കാൻ അതിഭീമമായ ചെലവു വരും. അതിനനുസരിച്ച് വില്പന ഇല്ലെന്നാണു കന്പനികൾ പറയുന്നത്. 2000നു ശേഷം 16 ആന്റിബയോട്ടിക്കുകൾ വിപണിയിലെത്തിയതിൽ അഞ്ചെണ്ണം മാത്രമേ പത്തു കോടി ഡോളറിലേറെ വില്പന കൈവരിച്ചുള്ളൂ.
ഏറ്റവും കൂടുതൽ ആന്റിബയോട്ടിക്കുകളുടെ ഗവേഷണം നടത്തിയിരുന്ന കന്പനിയാണ് നൊവാർട്ടീസ്. അവർ രംഗം വിടുന്പോൾ അണുബാധകൾക്കെതിരായ പോരാട്ടത്തിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണു ഭീഷണി.
മിക്ക കന്പനികളും ഗവേഷണവിഭാഗം ഏതെങ്കിലും ബയോടെക് കന്പനിക്കു വില്ക്കുകയാണു ചെയ്തത്.
ആന്റിബയോട്ടിക് ഗവേഷണം :കന്പനികൾ പിന്മാറുന്നു
11:09 PM Jul 14, 2018 | Deepika.com